മിഥുന്റെ മരണം; ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി; ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോർട്ടിൽ എടുത്തുപറയണം. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് കെഎസ്ഇബി ചെയർമാന് മന്ത്രി നിർദ്ദേശം നൽകി.
വീഴ്ച റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്. കെഎസ്ഇബി ചെയർമാനോട് പേര് വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നടപടി ഉറപ്പാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്ന ചീഫ് സെക്യൂരിറ്റി കമ്മീഷണറുടെ റിപ്പോർട്ടിലാണ് നടപടിക്ക് ശുപാർശ ഇല്ലാത്തത്.
ലൈനിന് താഴെ ഷെഡ് നിർമിച്ചതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. വൈദ്യുതി ലൈനും സൈക്കിൾ ഷെഡ്ഡും തമ്മിൽ സുരക്ഷിതമായ അകലം ഇല്ലെന്ന് വ്യക്തമാണ്. സ്കൂളിന് നോട്ടീസ് നൽകി പ്രശ്നം പരിഹരിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നടപടി എടുത്തില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേരോ, അവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന ശുപാർശയോ റിപ്പോർട്ടിൽ ഇല്ല.
ഷെഡ്ഡ് പണിതത് ഇപ്പോഴത്തെ അസിസ്റ്റൻറ് എൻജിനീയറുടെ കാലത്തല്ലെന്നുള്ളതാണ് റിപ്പോർട്ടിൽ ഇതിന് നൽകുന്ന വിശദീകരണം. അപകടത്തിന് രണ്ടുദിവസം മുമ്പ് സ്ഥലത്ത് പോസ്റ്റ് സ്ഥാപിക്കാൻ നിർദ്ദേശിച്ചിരുന്നു. ഷെഡിന്റെ ഒരു ഭാഗം പൊളിച്ച് പോസ്റ്റിട്ട് ലൈൻ ഉയർത്താം എന്നായിരുന്നു നിർദ്ദേശം. എന്നാൽ മാനേജ്മെന്റ് കമ്മിറ്റി ചേർന്നശേഷം അറിയിക്കാമെന്നായിരുന്നു സ്കൂൾ മാനേജരുടെ പ്രതികരണം. ഈ വാദമാണ് ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് ചീഫ് സെക്യൂരിറ്റി കമ്മീഷണർ ഉയർത്തുന്നത്. തുടർ നടപടികൾക്ക് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
Story Highlights : Mithun’s death Minister K Krishnankutty rejects Chief Security Commissioner’s report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here