ശ്വേത മേനോനെതിരായ പരാതി: അമ്മ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢനീക്കമെന്ന് സംഘടനയിലെ ഒരു വിഭാഗം

ശ്വേത മേനോനെതിരായ പരാതി അമ്മ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഗൂഢനീക്കമെന്ന് സംഘടനയിലെ ഒരു വിഭാഗം. ശ്വേത മേനോൻ തലപ്പത്തേക്ക് വരരുതെന്ന് നിലപാടുള്ളവരാണ് പരാതിക്ക് പിന്നിലെന്നാണ് ആരോപണം. നേരിട്ട് പരാതി നൽകാൻ ധൈര്യമില്ലാത്തതിനാൽ പൊതുപ്രവർത്തകനെ ഉപയോഗിച്ച് കാര്യങ്ങൾ നടത്തുന്നുവെന്നും ഒരു വിഭാഗം ആരോപിച്ചു. ശ്വേതയ്ക്കെതിരെ മനപ്പൂർവമായി കെട്ടിച്ചമച്ച പരാതിയെന്ന് ചൂണ്ടിക്കാട്ടി നിയമ നടപടികൾ സ്വീകരിക്കാൻ നീക്കമുണ്ടെന്നതാണ് സൂചന.
എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഐടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്‌ഐ ആറിൽ പറയുന്നു.
പൊതു പ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതിക്കാരൻ. ശ്വേതാ മേനോൻ നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സെൻസർ ചെയ്ത് ഇറങ്ങിയ രതിനിർവേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിൽ ഇപ്പോൾ എങ്ങനെ പരാതി ഉയർന്നെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Story Highlights : Complaint Against Shwetha Menon Sparks Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here