‘കുറഞ്ഞ വിലയ്ക്ക് ആര് തന്നാലും വാങ്ങും’; റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ തന്നാലും വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ വിനയ്കുമാർ പ്രതികരിച്ചു. ദേശീയ താത്പര്യം സംരക്ഷിക്കുമെന്നും
ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനം നീതികരിക്കാനാവില്ലെന്നും
റഷ്യയിലെ ഇന്ത്യൻ അംബാസിഡർ വ്യക്തമാക്കി. റഷ്യൻ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.
വ്യാപാര തീരുമാനങ്ങൾ വാണിജ്യപരമായ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ കഴിയില്ലെന്ന് വിനയ്കുമാർ ചൂണ്ടിക്കാട്ടി. വ്യാപാരത്തിന്റെ അടിസ്ഥാനതത്ത്വം പാലിച്ച് ഇന്ത്യൻ കമ്പനികൾക്ക് ഏറ്റവും മികച്ച ഡീൽ എവിടെ നിന്ന് ലഭിക്കുന്നുവോ അവിടെ നിന്ന് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ റഷ്യയുമായി വ്യാപാരം നടത്തുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനയോടും യൂറോപ്പിനോടും ഇല്ലാത്ത എതിർപ്പാണ് ഇന്ത്യയുടെ എണ്ണ വാങ്ങലിനോട് ട്രംപ് കാണിക്കുന്നത്. ഇന്ത്യൻ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രസ്താവിച്ചത്. ഇതിനു പിന്നാലെയാണ് റഷ്യയിലെ ഇന്ത്യൻ അംബാസഡറും പ്രതികരിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ പണമടവിന് യാതൊരു തടസ്സങ്ങളും ഉണ്ടാകില്ലെന്നും അംബാസഡർ ഉറപ്പ് നൽകി. ഇന്ത്യയും റഷ്യയും ദേശീയ കറൻസികളിൽ വ്യാപാരം നടത്തുന്നു. എണ്ണ ഇറക്കുമതിക്ക് പണം നൽകുന്നതിൽ ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Will buy oil wherever best deal available: Indian envoy to Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here