ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ അനധികൃത മരം മുറി; ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിലാണ് കടത്തൽ

തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ അനധികൃത മരം മുറി. അക്കേഷ്യ ഉൾപ്പെടെ 30 ഓളം മരങ്ങൾ മുറിച്ച് കടത്തിയതായി റിപ്പോർട്ട്. അപകടകരമായ ശിഖരങ്ങൾ വെട്ടി ഒതുക്കണമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിലാണ് മരങ്ങൾ മുറിച്ചുവെന്ന് പറയുന്നു.
ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ കുട്ടികളുടെ അഡ്വഞ്ചർ പാർക്കിന് സമീപത്താണ് വ്യാപക മരം മുറി നടന്നത്. ചെറുതും വലുതുമായ 30 ഓളം മരങ്ങൾ മുറിച്ച് കടത്തിയതിൽ മരക്കുറ്റികൾ കത്തിക്കാനും ശ്രമം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ജൂൺ മാസം മുതലാണ് മരം മുറി ആരംഭിച്ചത്. മരം മുറിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടില്ലെന്നും, പത്തു മുതൽ 15 ലോഡ് വരെ മരങ്ങൾ ആക്കുളത്തു നിന്ന് കൊണ്ടുപോയതായും പ്രദേശവാസികൾ പറഞ്ഞു.
മരം മുറിയുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന വിശദീകരണങ്ങളിൽ വലിയ പൊരുത്തക്കേടുണ്ട്. അപകടകരമായ മരങ്ങൾ മുറിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവുണ്ടെന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജ് മാനേജർ ദീപ കെ. വാസിൻ്റെ വിശദീകരണം.മരങ്ങൾ മുറിച്ചിട്ടില്ല, അപകടകരമായ ശിഖരങ്ങൾ മാത്രമാണ് മുറിച്ചതെന്ന് ഡി.ടി.പി.സി. സെക്രട്ടറി സതീഷ് മിറാൻഡ് പ്രതികരിച്ചു.
Story Highlights : Illegal tree felling in Akkulam Tourist Village
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here