പുൽവാമ ഭീകരാക്രമണം; ‘കോൺഗ്രസ് സർക്കാരിനൊപ്പം, ഈ അവസരത്തിൽ മറ്റ് ചർച്ചകൾ ഇല്ല’ : രാഹുൽ ഗാന്ധി

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ കോൺഗ്രസ് സർക്കാരിനൊപ്പമാണെന്ന് രാഹുൽ ഗാന്ധി. നിലവിൽ വേറെ ചർച്ചയൊന്നുമില്ലെന്നും ഈ ദുർഘട നിമിഷത്തിൽ താൻ സർക്കാരിനും ജവാന്മാർക്കും ഒപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഇത് അത്തരമൊരു കാര്യം സംസാരിക്കാനുള്ള അവസരമല്ലെന്നും മറ്റ് ചർച്ചകളൊന്നും തൽക്കാലമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ദുഖഃകരമായ സാചര്യമാണെന്നും കോൺഗ്രസ് പാർട്ടിയും മറ്റ് ഭൂരിഭാഗം പ്രതിപക്ഷ പാർട്ടികളും ഈ അവസരത്തിൽ ജവാന്മാർക്കും സർക്കാരിനും ഒപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി സുരക്ഷാ വീഴ്ച്ചയാണ് പുൽവാമ ഭീകരാക്രമണത്തിന് കാരണമെന്ന് പറഞ്ഞിരുന്നു.
Read More : പുൽവാമ ഭീകരാക്രമണത്തിൽ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടോ ? സംശയം പ്രകടിപ്പിച്ച് യുഎസ് ഇന്റലിജൻസ്
ഇന്നലെയാണ് ജമ്മുകാശ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 42 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടത്. നാൽപ്പതിലധികം ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുൽവാമയിൽവെച്ച് സിആർപിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ തീവ്രവാദി സംഘടനയായ ജെയ്‌ഷേ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ജെയ്‌ഷേ മുഹമ്മദിന്റെ ചാവേർ സ്‌ക്വാഡ് നേതാവ് ആദിൽ അഹമ്മദാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
Read More : പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി; രാജ്‌നാഥ് സംഗ് പുൽവാമയിലേക്ക് തിരിച്ചു
പുൽവാമ ജില്ലയിലെ അവന്തിപോരയിൽ വെച്ചാണ് സി.ആർ.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആർപിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരർ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. സ്‌ഫോടനത്തിൽ തീഗോളമുയർന്നതായും വലിയ ശബ്ദമുണ്ടായതായും പ്രദേശവാസികൾ മാധ്യമങ്ങളോടു പറഞ്ഞു. സ്‌ഫോടനത്തിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലെ ഇരുപതിലേറെ വാഹനങ്ങളൾക്ക് കേടുപാടുകൾ പറ്റിയതായാണ് വിവരം. അതേ സമയം ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here