മൈക്രോഫിനാന്‍സ് തട്ടിപ്പ് ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എ. സമ്പത്ത് എം.പി.
മൈക്രോഫിനാന്‍സ് തട്ടിപ്പ് ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എ. സമ്പത്ത് എം.പി. നോട്ടീസ് നല്‍കി. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രം അന്വേഷിക്കണമെന്നാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് ചര്‍ച്ചയ്‌ക്കെടുക്കാനുള്ള സാധ്യത കുറവാണ്. എങ്കില്‍ ശൂന്യവേളയില്‍ ഈ വിഷയം ചര്‍ച്ചചെയ്യാനാണ് സാധ്യത.
എസ്എന്‍ഡിപി യോഗം അടൂര്‍ യൂണിയന്റെ കീഴിലുള്ള 256 മൈക്രോഫിനാന്‍സ് യൂണിറ്റുകളുടെ പേരില്‍ ഏഴര കോടി രൂപയോളം തട്ടിച്ചെന്നതാണ് മൈക്രോഫിനാന്‍സ് തട്ടിപ്പ്. പ്രസിഡന്റും സെക്രട്ടറിയും അംഗങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് വായ്പ തരപ്പെടുത്തിയ ശേഷം 75 യൂണിറ്റുകള്‍ക്ക് മാത്രം ലോണ്‍ നല്‍കി ബാക്കി തുക എടുത്തെന്നുമായിരുന്നു കേസ്.
തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് അംഗങ്ങളുടെ വീട്ടിലേക്ക് നോട്ടീസ് വന്നു. ഇതോടെയാണ് തട്ടിപ്പ് നടത്തിയ വിവരം പുറം ലോകം അറിയുന്നത്. 5000 ലധികം പേരായിരുന്നു തട്ടിപ്പിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2013 ലാണ് അഞ്ചുകോടിയുടെ തട്ടിപ്പ് നടന്നത്. നിലവില്‍ പലിശയടക്കം 4.73 കോടി രൂപയാണ് ബാങ്കില്‍ അടയ്ക്കാനുള്ളത്.
എന്നാല്‍ 14 ശതമാനം പലിശയ്ക്കാണ് മൈക്രോഫിനാന്‍സ് വഴി വായ്പ നല്‍കിയത്. ഇത് തിരിച്ചടക്കാന്‍ മുടക്കം വരുത്തിയതോടെയാണ് ജെപ്തി നോട്ടീസ് അയച്ചതെന്നുമാണ് അധികൃതര്‍ വിശദീകരിച്ചത്.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കെ ഇത് ഒതുക്കി തീര്‍ക്കാന്‍ 2 കോടിയോളം രൂപ തിരിച്ചടയ്ക്കാനും ശ്രമം നടന്നിരുന്നു. പ്രതിപക്ഷ നേതാവ് കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ടെന്നാണ് ലോക്‌സഭയില്‍ എ. സമ്പത്ത് നല്‍കിയ നോട്ടീസില്‍ പറയുന്നത്. അതിനാല്‍ കേന്ദ്രത്തില്‍നിന്നുള്ള അന്വേഷണമാണ് ആവശ്യപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here