ത്രിശങ്കുവിലായ ആദർശധീരത

കേരളത്തിലെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിച്ചുകഴിഞ്ഞു. ചുവരായ ചുവരെല്ലാം പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞു. പ്രചാരണ കൺവൻഷനുകളുമായി രാഷ്ട്രീയപാർട്ടികൾ മത്സരിച്ച് വോട്ടുപിടിക്കുന്നു. നേതാക്കന്മാരെ എല്ലായിടത്തും എത്തിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. താരപ്രചാരകരെന്ന സ്‌പെഷ്യൽ വിഭാഗവും ജോലി തകൃതിയായി ചെയ്യുന്നു. അതൊക്കെ ഭംഗിയായി നടക്കുമ്പോഴും ജനങ്ങൾക്ക് ഒരു സംശയം ബാക്കി. കോൺഗ്രസിന്റെ പ്രചാരണത്തിന് കെപിസിസി പ്രസിഡന്റ് എല്ലാ മണ്ഡലത്തിലും എത്തുമോ!!
വിദ്യാർഥി നേതാവിൽ നിന്ന് യുവസംഘടനാ നേതാവിലേക്കുള്ള പാത സുധാരന് അത്ര എളുപ്പമുള്ളതായിരുന്നില്ല. ആന്റണി കരുണാകരൻ ഗ്രൂപ്പ് വഴക്ക് കൊടുമ്പിരികൊണ്ട കാലത്ത് യൂത്ത് കോൺഗ്രസിലും അത് നല്ലരീതിയിൽ പ്രതിഫലിച്ചു.അങ്ങനെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കാൻ എറണാകുളത്ത് ചേർന്ന യോഗം കൂട്ടത്തല്ലിൽ കലാശിച്ചത്.എന്തായാലും, ആന്റണി വിഭാഗത്തിന്റെ അപ്രമാദിത്വം അംഗീകരിക്കപ്പെട്ട ആ യോഗം വി.എം.സുധീരനെ യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റായി തെരഞ്ഞെടുത്തു.
ചാരക്കേസിനോട് ചേർത്ത് കരുണാകരന്റെ പേര് വിവാദത്തിൽ പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാന്റിന് കത്തയച്ചപ്പോൾ സുധീരൻ മാത്രം വിട്ടു നിന്നു. എന്നിട്ട് ഒറ്റയ്ക്ക് വേറൊരു നിവേദനം ഡൽഹിക്ക് അയച്ചു.മറ്റ് എ ഗ്രൂപ്പ് നേതാക്കളുടെ ആത്മാർഥതയിൽ സംശയമുണ്ട് എന്നായിരുന്നു സുധീരന്റെ പക്ഷം.അതോടെ സാധാരണ കോൺഗ്രസുകാർക്ക് മു്‌നനിൽ സുധീരൻ ആദർശപുരുഷനായി.
പക്ഷേ,ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ പാർട്ടിപ്രവർത്തകരെല്ലാം ഒരു പോലെ ബാധ്യസ്ഥരാണെന്ന് പറഞ്ഞത് സുധീരൻ തന്നെയാണ്. കെപിസിസി പ്രസിഡന്റ് പ്രചാരണത്തിന് മുന്നിട്ടിറങ്ങാൻ ഹൈക്കമാന്റ് പറഞ്ഞാൽ അത് അനുസരിക്കുകയേ സുധീരന് നിവൃത്തിയുള്ളു എന്ന് വ്യക്തം. കളങ്കിത മന്ത്രിമാർക്കു വേണ്ടി വോട്ട് പിടിച്ചാൽ തന്റെ ആദർശങ്ങളോടുള്ള വഞ്ചനയാവില്ലേ സുധീരൻ ചെയ്യുക. അപ്പോൾ ഇത്രയും നാൾ കൂടെക്കൊണ്ടുനടന്ന ആദർശമാണോ അതോ ഹൈക്കമാന്റാണോ സുധീരന് വലുത് എന്നൊരു ചോദ്യം സ്വാഭാവികം മാത്രമല്ലേ!!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here