മണ്ണാറത്തൊടി ജയകൃഷ്ണൻ എത്തുന്നൂ,പത്മരാജന്റെ ഓർമ്മകളുമായി….!!

തൂവാനത്തുമ്പികൾ റിലീസ് ചെയ്ത ദിവസം. ആദ്യ ഷോ കഴിഞ്ഞ് പത്മരാജൻ തന്റെയൊരു സുഹൃത്തിനെ വിളിച്ച് ചിത്രത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞു. മറുപടി ഇങ്ങനെയായിരുന്നു- ”ജീവിച്ചിരിക്കുമ്പോൾത്തന്നെ താൻ എനിക്കൊരു സ്മാരകം പണിതൂലോ!!”
തൂവാനത്തുമ്പികളും മണ്ണാറത്തൊടി ജയകൃഷ്ണനും മലയാളിപ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയിട്ട് 29 വർഷം പിന്നിട്ടിരിക്കുന്നു. മോഹൻലാൽ അനശ്വരനാക്കിയ ജയകൃഷ്ണൻ എന്ന കഥാപാത്രം പത്മരാജന്റെ വെറും സങ്കൽപസൃഷ്ടിയായിരുന്നില്ല. അന്ന് പ്രതികരണം അറിയാൻ വിളിച്ചു ചോദിച്ച, കൊച്ചുകൊച്ചുവാശികളും കുറച്ച് അന്ധവിശ്വാസവും കൊച്ചു ദുശ്ശീലങ്ങളുമൊക്കെയുള്ള കാരിക്കകത്ത് ഉണ്ണിമേനോൻ എന്ന സുഹൃത്തിന്റെ നേർപ്പതിപ്പായിരുന്നു. ജീവിതത്തിൽ ആദ്യമായി അതേ ഉണ്ണിമേനോൻ ഒരു പൊതുവേദിയിലെത്തുകയാണ്,പത്മരാജനെക്കുറിച്ച് ഓർമ്മകൾ പങ്കുവയ്ക്കാൻ. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വൈകുന്നേരം 6.30ന് നടക്കുന്ന പരിപാടിയിൽ ഉണ്ണിമേനോൻ പത്മരാജൻ അനുസ്മരണ പ്രഭാഷണം നടത്തും.
ചടങ്ങിൽ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്‌കാരം ഇ.പി.ശ്രീകുമാറിന് സമ്മാനിക്കും. മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം പത്തേമാരിയുടെ സംവിധായകൻ സലിം അഹമ്മദിന് സമർപ്പിക്കും. പത്തേമാരിയുടെ പ്രദർശനവും ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here