വേലി തന്നെ വിളവ് തിന്നുന്നു; മാനന്തവാടിയിൽ വൻ തോതിൽ വനംവകുപ്പിന്റെ മരംവെട്ടൽ ; വനനശീകരണത്തിന് പിന്നിലെ ലക്ഷ്യം മോണോപ്ലാന്റേഷന്
പരിസ്ഥിതി ദിനത്തിൽ വയനാട്ടിൽ നിന്ന് ഞെട്ടിപ്പിക്കുന്നൊരു വനനശീകരണ വാർത്ത. നോർത്ത് വയനാട് (മാനന്തവാടി) വനം ഡിവിഷനു കീഴിലുള്ള പേര്യ റെയ്ഞ്ചിൽ വൻതോതിൽ വനങ്ങൾ വെട്ടുന്നത് വനംവകുപ്പ് തന്നെയാണ്. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഒരു വശത്ത് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോടികൾ ചെലവിട്ട് വൃക്ഷത്തൈവിതരണവും നടീലും നടക്കുമ്പോഴാണ് വനംവകുപ്പ് ഉള്ള വനം മൊട്ടക്കുന്നാക്കിയിരിക്കുന്നത്.
വ്യാവസായികാവശ്യത്തിനായി മഹാഗണിയും മറ്റ് രണ്ടിനം വൃക്ഷങ്ങളും മാത്രം ഉൾപ്പെടുന്ന മോണോപ്ലാന്റേഷന് നടത്താനാണ് വനംവകുപ്പ് പതിനഞ്ചോളം വരുന്ന അർധനിത്യഹരിതവനം വെട്ടിവെടിപ്പാക്കുന്നത്.പേര്യ റെയ്ഞ്ചിൽ ബാക്കിയുള്ള 200 ഏക്കറിലും മോണോപ്ലാന്റേഷനാണുള്ളത്..ഇത് വെട്ടിക്കളഞ്ഞ് റീപ്ലാന്റിംഗിന്
നീക്കം നടത്തുന്നതായും സൂചനയുണ്ട്. ഇവിടങ്ങളിലെ കുറ്റിക്കാടുകൾ പോലും നശിപ്പിച്ചിരിക്കുകയാണ്.
തേക്ക്,യൂക്കാലിപ്റ്റസ്,അക്വേഷ്യ തുടങ്ങി നിലവിലുള്ള മോണോപ്ലാന്റേഷനുകളത്രയും ഇല്ലാതാക്കി അവിടങ്ങളിൽ സ്വാഭാവിക വനം പുനസ്ഥാപിക്കണമെന്ന ആവശ്യം തുടരുന്നതിനിടെയാണ് വനംവകുപ്പ് തന്നെ വനനശീകരണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. വയനാടിന്റെ പാരിസ്ഥിതിക തകർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും വന്യജീവി ആക്രമണത്തിനും വഴിവയ്ക്കുന്ന മുഖ്യകാരണങ്ങളിലൊന്ന് ഈ മോണോപ്ലാന്റേഷനാണെന്ന് നേരത്തെ ചർച്ചകൾ വന്നിരുന്നു. എന്നിട്ടും,നോർത്ത് വയനാട് ഡിഎഫ്ഒ തന്നെ മുൻകയ്യെടുത്ത് പദ്ധതിക്ക് ഒത്താശ ചെയ്തതായാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here