ആനക്കൊമ്പ് കേസ്; മോഹൻലാലിനും തിരുവഞ്ചൂരിനുമെതിരെ വിജിലൻസ് കോടതിയിൽ ഹരജി

നടൻ മേഹൻലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസിൽ തുടർനടപടി ഉണ്ടായില്ലെന്ന് കാണിച്ച് വിജിലൻസ് കോടതിയിൽ ഹരജി. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനേയും മോഹൻലാലിനേയും പ്രധാന പ്രതികളാക്കിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്.
ഏലൂർ അന്തിക്കാട് വീട്ടിൽ എ എ പൗലോസാണ് ഹരജി നൽകിയിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹൻലാലിനെ ഏഴാം പ്രതിയായും നൽകിയിരിക്കുന്ന കേസിൽ 10 പേർക്കെതിരെയാണ് ഹരജി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജി പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാൻ കേസ് ഈ മാസം 22 ലേക്ക് മാറ്റി.
മുൻ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണറായിരുന്ന കെ.പത്മകുമാർ, മലയാറ്റൂർ ഡി.എഫ്.ഒ ഫന്ന്യന്തകുമാർ, തൃക്കാക്കര അസി.പോലീസ് കമ്മീഷണർ ബിജോ അലക്‌സാണ്ടർ, കോടനാട് റെയ്ഞ്ച് ഓഫീസർ ഐ.പി.സനൽ, തൃശ്ശൂർ സ്വദേശി പി.എൻ.കൃഷ്ണകുമാർ, തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാർ, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണൻ എന്നിവരാണ് മറ്റു പ്രതികൾ. 2012 ജൂൺ മാസം മോഹൻലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പ് കണ്ടെത്തിയിരുന്നെങ്കിലും എഫ് ഐആർ രേഴപ്പെടുത്തി കേസ് എടുക്കാൻ വനംവകുപ്പ് തയ്യാറായിരുന്നില്ലെന്ന് ഹരജിയിൽ പറയുന്നു.
ആനക്കൊമ്പ് കൈവശം വെക്കുവാനോ വാങ്ങുവാനോ നിയമമില്ലെന്നിരിക്കെ മോഹൻലാലിനെ സംരക്ഷിക്കുകയാണ് മന്ത്രിയും വനംവകുപ്പും ചെയ്തതെന്ന് ഹരജിയിൽ ആരോപിക്കുന്നു. 50 മാസമായിട്ടും കേസിൽ നടപടി ഉണ്ടായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here