അഞ്ജു ബോബി ജോർജ് രാജിവച്ചു

അഞ്ജു ബോബി ജോർജ് സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനം രാജിവച്ചു. സ്‌പോർട്‌സ് കൗൺസിൽ യോഗത്തിൽ അഞ്ജു ഇക്കാര്യം ഔദ്യോഗികമായി സർക്കാരിനെ അറിയിച്ചു. അഞ്ജുവിനൊപ്പം കൗൺസിലിലെ ഭരണസമിതി അംഗങ്ങളായ ടോംജോസഫ് അടക്കമുള്ള 13 പേരും രാജിവച്ചു. അപമാനം സഹിച്ച് തുടരാനാകില്ലെന്നും താരം പറഞ്ഞു.
ദേശീയ സ്‌കൂൾ ഗെയിംസ് കേരളത്തിൽ നടത്താനായത് നേട്ടമെന്ന് രാജിവച്ചതിന് ശേഷം അഞ്ജു പറഞ്ഞു. കൗൺസിലിന്റെ പത്തുവർഷത്തെ ഇടപാടുകൾ അന്വേഷിക്കണം. ആരോപണങ്ങൾ പുകമറയായിരുന്നു. തന്റെ കൈകൾ സംശുദ്ധമാണ്. അഞ്ജു പറഞ്ഞു. നാളെ നടക്കുന്ന ഒളിമ്പിക് ദിനാചരണത്തിൽ പങ്കെടുക്കാതെ അഞ്ജു നാളെ ബാംഗ്ലൂരിലേക്ക് മടങ്ങും.
കായിക മന്ത്രി തന്നോട് മോശമായി പെരുമാറിയെന്ന അഞ്ജുവിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. അഞ്ജു അടക്കമുളള സ്‌പോർട്‌സ് കൗൺസിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറുകയായിരുന്നു എന്നാണ് അഞ്ജു പറഞ്ഞത്.എല്ലാവരും കാത്തിരുന്നു കണ്ടോളൂ എന്ന് അദ്ദേഹം ഭീഷണി മുഴക്കിയതായും വാർത്തകൾ വന്നിരുന്നു. എന്നാൽ,തൊട്ടുപിന്നാലെ ഇതെല്ലാം നിഷേധിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു.
സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പുനസംഘടിപ്പിക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്.അഞ്ചു വർഷത്തിലൊരിക്കൽ സർക്കാരിനു കൊൺസിൽ പുനസംഘടിപ്പിക്കാമെന്ന കായികനിയമത്തിലെ വ്യവസ്ഥയുടെ ചുവട് പിടിച്ചാണ് നീക്കങ്ങൾ നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here