അണ്ഡകടാഹമേ മാപ്പ് !
മരണത്തിന് മുമ്പേ സ്വന്തം ചരമക്കുറിപ്പ് എഴുതിവെച്ച ബേപ്പൂർ സുൽത്താന് ഒരാളോട് മാത്രമേ യാത്ര ചോദിക്കാനുണ്ടായിരുന്നുള്ളൂ. ലോകം മുഴുവൻ കറങ്ങി തിരിച്ചുവന്ന് മുറ്റത്ത് കസേരയിൽഇരുന്ന് വിശ്രമിക്കുമ്പോൾ തനിക്ക് കൂട്ടായിരുന്ന മാങ്കോസ്റ്റിൻ മരത്തോട് മാത്രം.
എന്റെ ചരമക്കുറിപ്പ് എന്ന പേരിൽ മലയാള മനോരമയിൽ 22 വർഷങ്ങൾക്ക് മുമ്പ് (1994 ജൂലൈ ൽ) പ്രസിദ്ധീകരിച്ച വരികൾ ഇങ്ങനെ അവസാനിക്കുന്നു.
‘…എല്ലാവർക്കും സലാം. മാങ്കോസ്റ്റിൻ മരത്തിനും സർവ്വമാന ജന്തുക്കൾക്കും സലാം. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അണ്ഡകടാഹമേ മാപ്പ് ! എല്ലാവർക്കും മംഗളം. ശുഭം.’
അറിവിന്റെ മാനദണ്ഡം സ്‌കൂൾ വിദ്യാഭ്യാസത്തിനുമപ്പുറം അനുഭവങ്ങളാണെന്ന് മലയാളികൾക്ക് നെഞ്ചിൽതൊട്ട് പറയാം തെളിയിക്കാൻ ബഷീർ എന്ന ഒറ്റ വാക്ക് മാത്രം മതി.
വ്യാകരണങ്ങളോ കഠിന പദപ്രയോഗങ്ങളോ ഇല്ല ബഷീറിൻഎറ എഴുത്തുകളിൽ. പച്ചയായ ജീവിതം മാത്രം. അണ്ഡകടാഹവും യമണ്ഡനും ഇമ്മിണി ബല്യഒന്നും ആയിരമായിരം കഥകൾ തുളുമ്പുന്ന വാക്കുകൾ. വാക്കുകൾക്ക് വാചാലമാകാൻ സന്ദർഭം മാത്രം മതി ബഷീർ കൃതികളിൽ.
നമ്മുടെ കൺമുന്നിൽ ജീവിച്ചുമരിക്കുന്ന സാധാരണക്കാർതന്നെയാണ് ബഷീർ കഥാപാത്രങ്ങൾ. അവർ ഒരിക്കലും അമാനുഷികരായിരുന്നില്ല. എട്ടുകാലി മമ്മൂഞ്ഞും ഐഷക്കുട്ടിയും അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങൾ.
ജീവിതം യൗവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ ആ അസുലഭ നിമിഷം ബഷീറിന്റെ മാത്രം ശൈലി. ഇന്നും ആഖ്യാനംകൊണ്ട് വേറിട്ട് നിൽക്കുന്നു ബഷീർ കൃതികൾ.
22 വർഷങ്ങൾക്ക് മുമ്പ് സാഹിത്യലോകത്ത് തന്റെ ചാരുകസേരയും മാങ്കോസ്റ്റിൻ മരവും ഒഴിച്ചിട്ട് അണ്ഡകടാഹത്തോട് യാത്രയും പറഞ്ഞ് അദ്ദേഹം പടിയിറങ്ങിയെങ്കിലും വായനക്കാരാൽ എന്നും സമ്പന്നനാണ് ബഷീർ. ജീവിച്ച കാലം മുഴുവൻ യാത്രകളെ കൂട്ടുപിടിച്ച സുൽത്താൻ അവസാനിക്കാത്ത യാത്രകൾ നടത്തിക്കൊണ്ടെയിരിക്കു കയാണ് ഇന്നും, വായനക്കാരുടെ മനസ്സിൽ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here