സാഹിത്യ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പെരുമാൾ മുരുകൻ

ഹൈക്കോടതി വിധി സന്തോഷകരമാണെന്നും സാഹിത്യ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ. മതൊരുഭാഗൻ (അർദ്ധനാരീശ്വരൻ) എന്ന പെരുമാൾ മുരുകന്റെ പുസ്തകം പിൻവലിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വിധി വന്നതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മനസ്സിന് ആശ്വാസം പകരുന്ന വിധിയാണ് കോടതി നൽകിയിരിക്കുന്നത്. തന്റെ കഴിവിനും പ്രാഗൽഭ്യത്തിനും അനുസരിച്ച് ഉ ണർന്നു പ്രവർത്തിക്കാൻ എഴുത്തുകാരനെ അനുവദിക്കണമെന്നതാണ് വിധി. ഇതോടെ എഴുത്തിൽ വീണ്ടും സജീവമാകാൻ തീരുമാനിച്ചതായും മുരുകൻ പറഞ്ഞു.
ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മാതൊരുഭാഗൻ എന്ന പുസ്തകം പിൻവലിച്ച് പെരുമാൾ മുരുകൻ മാപ്പ് പറയണമെന്ന് നാമക്കൽ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. പിന്നീട് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ പുസ്തകത്തിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാമെന്നും വിപണിയിൽ ബാക്കിയുള്ള കോപ്പികൾ പിൻവലിക്കാമെന്നും നിരുപാധികം മാപ്പ് പറയാമെന്നും പെരുമാൾ മുരുകൻ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഇതിന് ശേഷം താൻ എഴുത്തു നിർത്തുകയാണെന്ന് പെരുമാൾ മുരുകൻ പ്രഖ്യാപിച്ചിരുന്നു. ഇത് രാജ്യത്തുടനീളം വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഒത്തു തീർപ്പിനെതിരെ തമിഴ്നാട്ടിലെ പുരോഗമന ചിന്തഗതിക്കാരുടേയും എഴുത്തുകാരുടേയും സംഘടയാണ് മദ്രാസ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് പുസ്തകം പിൻവലിക്കേണ്ടതില്ലെന്ന വിധി വന്നത്. ചീഫ് ജസ്റ്റിസ് എസ്.കെ കൗൾ, ജസ്റ്റിസ് പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പെരുമാൾ മുരുകനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here