എല്ലാം ഇപ്പോഴും അതീവ രഹസ്യം
മന്ത്രിസഭാ തീരുമാനങ്ങൾ പരസ്യപ്പെടുത്തണമെന്ന വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവ് ഇപ്പോഴും പാലിക്കപ്പെടുന്നില്ല. തീരുമാനങ്ങൾ ഇന്നും അതീവ രഹസ്യം തന്നെ.
വിവരാവകാശ നിയമ പ്രകാരം നൽകുന്ന അപേക്ഷയിൽ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ കൈമാറണമെന്ന മുഖ്യ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ രേഖകളാണ് ഇപ്പോഴും രഹസ്യ രേഖകളായി അവശേഷിക്കുന്നത്.
പത്തു ദിവസത്തിനകം രേഖകൾ നൽകണമെന്ന് ജൂൺ 21 ന് പുറത്തിറക്കിയ സർക്കുലറിൽ മുഖ്യവിവരാവകാശ കമ്മീഷ്ണർ വിൻസൺ എം പോൾ നിർദ്ദേശിച്ചിരുന്നു. ഇത് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.
പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് വിവരാവകാശ പ്രവർത്തകർ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയിരുന്നു. 2016 ജനുവരി ഒന്നു മുതൽ 12 വരെയുള്ള മന്ത്രിസഭാ യോഗങ്ങളുടെ അജണ്ട മിനുട്ട്‌സ്, നടപടികൾ എന്നിവ ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. എന്നാൽ ഇത് വിവരാവകാശ നിയമത്തിന്റെ പരിതിയിൽ പെടില്ലെന്നും അതിനാൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നുമായിരുന്നു മറുപടി.
പിന്നീട് മുഖ്യവിവരാവകാശ കമ്മീഷ്ണർക്ക് അപ്പീൽ നൽകിയതോടെ പത്തു ദിവസത്തിനകം രേഖകൾ നൽകണമെന്ന് നിർദ്ദേശിച്ചു. ജൂൺ 15 നാണ് ഈ ഉത്തരവ് ഇറങ്ങിയത്. ജൂൺ 21 ന് ഇതിന്റെ സർക്കുലർ സെക്രട്ടേറിയേറ്റിനും പരാതിക്കാരനും നൽകുകയും ചെയ്തു.
സർകുലർ പ്രകാരം ജൂൺ 21 ന് ശേഷം പത്തു ദിവസത്തിനുള്ളൽ രേഖകൾ
നൽകേണ്ടതാണ്. എന്നാൽ ഇതുവരെ യാതൊരു വിശദീകരണവും നൽകിയിട്ടില്ല. മന്ത്രിസഭാ തീരുമാനങ്ങൾ 48 മണിക്കൂറിനകം ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷ്ണറുടെ നിർദ്ദേശമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here