അമേരിക്കയിൽ കാട്ടുതീ പടർന്ന് വ്യാപക നാശനഷ്ടം

അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ കാട്ടുതീ പടർന്നു പിടിച്ച് വ്യാപക നാശനഷ്ടം. ആയിരക്കണക്കിന് ഏക്കർ സ്ഥലത്തേക്ക് ഇപ്പോഴും കാട്ടുതീ പടരുകയാണ്. എൺപതിനായിരത്തിലധികം പേരെ ഈ പ്രദേശങ്ങളിൽനിന്ന് മാറ്റിപ്പാർപ്പിച്ചു. ഏക്കറോളം കാട് ഇതിനകം അഗ്‌നിക്കിരയായി. നാലു ശതമാനം പ്രദേശത്ത് മാത്രമാണ് തീ നിയന്ത്രണ വിധേയമായിട്ടുള്ളത്. 1500ഓളം അഗ്‌നിശമന സേനാംഗങ്ങളാണ് തീയണക്കാൻ ശ്രമിക്കുന്നത്.
കാജോൺപാസ് മലനിരകളിൽ ചൊവ്വാഴ്ച തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമല്ല. ബ്ലൂ കട് ഫയർ എന്ന് പേരുവിളിക്കുന്ന കാട്ടുതീ അസാധാരണമാംവിധം ശക്തമാണെന്ന് അധികൃതർ പറയുന്നു. 34,500 ഏക്കർ സ്ഥലത്തേക്കാണ് തീ ഇതിനകം പടർന്നത്. കടുത്ത ചൂടിൽ വനപ്രദേശമാകെ വരണ്ടുണങ്ങി കിടക്കുന്നതിനാൽ തീ ഇനിയും ശക്തമാകും. അഗ്‌നിശമനോപകരണങ്ങൾ പലയിടത്തേക്കും എത്തിക്കാൻ പോലുമാകാത്ത നിലയാണ്.
ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ലോസ് ഏഞ്ചലസിന് വടക്കുപടിഞ്ഞാറ് തീ പടരാൻ സാധ്യതയുള്ള പ്രദേശത്തെ വിദ്യാലയങ്ങളും ആശുപത്രികളും അടക്കമുള്ള സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടി. 1500ഓളം അഗ്‌നിശമന സേനാംഗങ്ങളാണ് തീയണക്കാൻ ശ്രമിക്കുന്നത്. 100ലേറെ വൈദ്യുതി ടവറുകൾ തീപ്പിടിത്തത്തിൽ നശിച്ചു. പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തീ നിയന്ത്രണ വിധേയമായാലും ആഴ്ചകളോളം വൈദ്യുതിബന്ധം പുനസ്ഥാപിക്കാനാകില്ലെന്ന് വൈദ്യുതി വിതരണ കമ്പനികൾ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here