ശ്രീകൃഷ്ണ ജയന്തി ഭാരതീയ പ്രണയദിനമായി പ്രഖ്യാപിക്കണം

അഷ്ടമിരോഹിണി ദിനം ഇപ്പോഴൊരു പുണ്യ ദിനമല്ല, ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു യാദവ രാജാവിന്റെ ജന്മദിനത്തെ ദൈവീകവത്കരിച്ച് പ്രകീർത്തിച്ചിരുന്ന ഭക്തരുടെ വിശ്വാസദിനവുമല്ല. മറിച്ച്, ശ്രീകൃഷ്ണ ജയന്തി അത്യന്തം രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു ദിവസമാണിന്ന്. കാവിയ്ക്കും ചുവപ്പിനുമിടയിൽ ശോഭ കെട്ടുപോയ ഈ ദിവസത്തെ രാഷ്ട്രീയത്തിന്റെ മഞ്ഞക്കണ്ണിനാൽ കണ്ടുതുടങ്ങിയിരിക്കുന്നവർ ശ്രീകൃഷ്ണന്റെ കഥയിലെ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു.
പ്രണയം വഴങ്ങാത്ത പരമശിവന്റെ അനുയായികൾ വാലന്റൈൻസ് ഡേയ്ക്ക് മേൽ അഴിച്ചുവിടുന്ന അഭ്യാസങ്ങളിൽനിന്ന് പാപഭയത്താൽ ഒഴിഞ്ഞു നിൽക്കും, ആഘോഷം ശ്രീകൃഷ്ണന്റെ പേരിലാകുമ്പോൾ.
സ്വന്തം ജന്മത്തെ ആഘോഷമാക്കി മാറ്റേണ്ടതെങ്ങനെയെന്ന് തന്റെ ജീവിതംകൊണ്ട് കാട്ടിത്തന്ന പുരാണ കഥാപാത്രമാണ് ശ്രീകൃഷ്ണൻ. പ്രണയത്തിന്റെ വ്യവസ്ഥാപിതമായ അതിർത്തികളെല്ലാം മറന്നവൻ പതിനാറായിരത്തിയെട്ടുപേരുടെ മനസ്സുകളിൽ സമത്വസുന്ദരമായ പ്രേമത്തിന്റെ ഏകഭാവമായി നിലകൊണ്ടവൻ – യുദ്ധം ജയിക്കാൻ സ്വയം ആയുധമെടുക്കേണ്ടെന്ന് തീരുമാനിച്ച തേരാളി- ഇങ്ങനെയൊരാളെ ആർഎസ്എസ് അഥവാ ബിജെപി, സിപിഎം എന്നിവർക്ക് എങ്ങനെ ആഘോഷിക്കപ്പെടേണ്ട വിഗ്രഹമാക്കാനാകും ?
ശ്രീകൃഷ്ണജയന്തിയുടെ അവകാശത്തർക്കത്തിൽ ചോർന്നുപോകുന്നത് ആഘോഷിക്കപ്പെടേണ്ട എക്കാലത്തെയും തരളിതമായ കാമുക സങ്കൽപ്പമാണ്.
ഭാരതീയ സത്വകളെന്ന പേരിൽ ഗോമാതാവിന്റെ വിശുദ്ധിയെ വരെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഹൈന്ദവവാദികൾ ഒരു സുപ്രധാന ദൗത്യം ഏറ്റെടുക്കണം. ശ്രീകൃഷ്ണ ജയന്തി ഭാരതീയ പ്രണയദിനമായി പ്രഖ്യാപിക്കണം. വിശുദ്ധ വാലന്റൈൻ എന്ന ക്രിസ്തീയ പുരോഹിതന്റെ ജന്മദിനമായ ഫെബ്രുവരി 14നെ പ്രണയദിനമായി കൊണ്ടാടുന്ന ഭാരതത്തിലെ യുവത്വത്തെ നമ്മുടെ സംസ്‌കാരത്തിലേക്ക് മടക്കികൊണ്ടുവരാൻ യത്‌നിക്കണം.
പ്രണയം വഴങ്ങാത്ത പരമശിവന്റെ അനുയായികൾ വാലന്റൈൻസ് ഡേയ്ക്ക് മേൽ അഴിച്ചുവിടുന്ന അഭ്യാസങ്ങളിൽനിന്ന് പാപഭയത്താൽ ഒഴിഞ്ഞു നിൽക്കും, ആഘോഷം ശ്രീകൃഷ്ണന്റെ പേരിലാകുമ്പോൾ. അതിനൊക്കെയപ്പുറം, പ്രണയത്തിന്റെ ഭാരതീയ സങ്കൽപ്പത്തെ ഏകമനസ്സോടെ ജാതി, രാഷ്ട്രീയങ്ങൾക്കതീതമായി ഉദാത്തവത്ക്കരിക്കുവാനുള്ള പോംവഴിയായി മാറും ഇത്തരമൊരു ആഘോഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here