മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് കരിങ്കൊടി വീശി

മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. സ്വാശ്രയ വിഷയത്തിലാണ് കരിങ്കൊടി കാട്ടിയത്. സെക്രട്ടറിയേറ്റിന് സമീപം നബാർഡ് ആസ്ഥാനത്തിന് മുന്നിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ പ്രവർത്തകർ കരിെങ്കാടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് അറെസ്റ്റ് ചെയ്തു. പത്ത് മിനിട്ടോളം മന്ത്രിയുടെ കാർ സമരപ്പന്തലിന് മുമ്പിൽ തടഞ്ഞിട്ടു. ഈ സമയത്ത് പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർ പ്രവർത്തകർക്കു നേരെ ലാത്തി വീശി.
തുടർന്ന് പ്രദേശത്ത് ഏകദേശം അര മണിക്കൂറോളം സംഘർഷം നിലനിന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
മെഡിക്കൽ പഠനത്തിന് ഉയർത്തിയ സ്വാശ്രയ ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്പ്രസിഡൻറ് ഡീൻ കുര്യാക്കോസ് നാല് ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുകയാണ്.
അതേ സമയം യാതൊരു പ്രകോപനവും കൂടാതെ പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കാർ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സമരക്കാർ മന്ത്രി കെ രാജുവിൻറെ കാർ തടയുകയും കരിെങ്കാടി കാട്ടുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here