കാലാവസ്ഥാവ്യതിയാനം കൂടി അടിസ്ഥാനമാക്കിയ വികസനം – തോമസ് ഐസക്
കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിയും പരിഗണിച്ചുള്ള വികസനപ്രവർത്തനങ്ങളായിരിക്കും സംസ്ഥാനസർക്കാർ ഇനി നടപ്പാക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കർമപദ്ധതിക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾക്ക് രൂപം നൽകി സമർപ്പിക്കുന്നതിന് തണലിന്റെയും ക്ലൈമറ്റ് ആക്ഷൻ നെറ്റ് വർക്ക് സൗത്ത് ഏഷ്യയുടെയും (കാൻസ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്ച സർക്കാർ പ്രഖ്യാപിച്ച പുതിയ ദൗത്യമായ ഹരിതകേരളം ഈയൊരു സങ്കൽപത്തിൽ ഊന്നി വിഭാവനം ചെയ്തിരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനത്തിന്റെയും കേന്ദ്രം വികേന്ദ്രീകരണമാണെന്നും ജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ദൗത്യങ്ങൾ വിജയിപ്പിക്കാൻ പഞ്ചായത്തുകൾക്കാണ് സാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം നിമിത്തം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളിലും വ്യത്യസ്ത ഭൂവിഭാഗങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ആഘാതം സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വരുത്തിയ മാന്ദ്യത്തിനെ അതിജീവിക്കുന്നതിനും ഇതുമൂലമുണ്ടാകുന്ന യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്നതിനുമായിട്ടാണ് കാലാവസ്ഥാ വ്യതിയാനത്തിനുള്ള സംസ്ഥാനതല കര്‍മ്മ പദ്ധതിക്ക് (സ്റ്റേറ്റ് ആക്‌ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്- എസ്എപിസിസി) കേരള സര്‍ക്കാര്‍ രൂപംകൊടുത്തിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന ആഘാതങ്ങളെ കൈകാര്യം ചെയ്യുന്നതിനുവേണ്ട തന്ത്രങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ കര്‍മപദ്ധതി മുന്നോട്ടു വെക്കുന്നത്. പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട അപായ സൂചന സംവിധാനം, അപകടങ്ങളെ നേരിടുന്നതിന് സമൂഹങ്ങളെ പ്രാപ്തരാക്കല്‍, ബദല്‍ തൊഴിലവസരങ്ങള്‍ വികസിപ്പിക്കല്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തല്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഈ കര്‍മപദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുള്ളത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ഭീഷണി നേരിടാനാവശ്യമായ ജീവനോപാധികള്‍ തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയുംവേണം. ഈ വിഷയങ്ങളെപ്പറ്റിയുള്ള സമഗ്രമായ ചര്‍ച്ചയും അഭിപ്രായരൂപീകരണവുമായിരുന്നു ദ്വിദിന ശില്‍പശാലയുടെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here