രാഷ്ട്രീയം മറന്ന് അവർ ഒരുമിച്ചു; പിരിച്ചു വിട്ട തൊഴിലാളികൾക്ക് വേണ്ടി

പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഒരുമിച്ചൊരു വേദിയിൽ ! വി എസ് അച്യുതാനന്ദനും , വി എം സുധീരനും , രമേശ് ചെന്നിത്തലയുമാണ് രാഷ്ട്രീയം മറന്ന് ഒരുമിച്ചത്. എസ്.ബി.റ്റി.യിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് , ജോലികൾ പുറം കരാർ നൽകുന്നതിനെതിരെയുളള സമര വേദിയിലാണ് മൂവരും എത്തിയത്.
എസ്.ബി.ടി. സമരം കേരളസമൂഹം ഏറ്റെടുക്കുന്നു എന്നതിന്റെ സൂചനകൂടിയായിരുന്നു സമര രംഗം. തിരുവന്തപുരത്തു നടന്ന ധർണയിൽ വിഎസ് അച്യുതാനന്ദൻ ,വി. എം. സുധീരൻ , പന്ന്യൻ രവീന്ദ്രൻ, രമേശ് ചെന്നിത്തല തുടങ്ങി കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മുഴുവൻ നേതാക്കളും, സംസ്ക്കാരിക, ട്രേഡ് യൂണിയൻ, മാധ്യമ പത്രപ്രവർത്തന , സാഹിത്യ രംഗങ്ങളിലെ പ്രമുഖരും പിന്തുണ പ്രഖ്യാപിക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമെത്തി .
നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടം ഈ നാടിന്റെ പോരാട്ടമാണെന്നു അവർ പ്രഖ്യാപിച്ചു. വർഷങ്ങളായി തുച്ഛമായ ശമ്പളത്തിനാണെങ്കിലും ഇക്കാലമത്രയും ജോലി ചെയ്തത് ഭാവിയിൽ സ്ഥിരപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷകൊണ്ട് മാത്രമാണെന്നിരിക്കെ, ഈ ജീവനക്കാരെ പിരിച്ചുവിടുന്നത് നൂറുകണക്കിന് ദരിദ്ര കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടലാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here