അവഗണനയുടെ ഇരുട്ടിലും തിളങ്ങി ഷീനയുടെ മെഡലുകള്

കൂലിപ്പണിക്കാരനായ, തൃശ്ശൂർ ചേലേക്കര വീട്ടിൽ വർക്കിയുടെ മകളായി ജനിച്ച ഷീന വർക്കിയ്ക്ക് സ്പോർട്സ് ജീവിതം കൂടിയാണ്. പത്താംക്ലാസ് മുതൽ ട്രിപ്പിൾ ജംപിൽ താരമാണ് ഷീന. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനം വാങ്ങാതെ മടങ്ങാറില്ല ഈ പെൺകുട്ടി.
കഴിഞ്ഞ നാഷണൽ അത്ലറ്റിക് മീറ്റിൽ കേരളത്തിന് വേണ്ടി മെഡൽ നേടിയ ഷീനയടക്കമുള്ള കായിക താരങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പരിശീലനങ്ങളടക്കമുള്ള ചെലവുകൾക്കായി ഏറെ ബുദ്ധിമുട്ടുകയാണ് ഷീന
ബിരുദദാരിയായ ഷീനയ്ക്ക് തന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റിന്റെ തസ്തികയാണ് ആദ്യം സർക്കാർ വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ലോ ഗ്രേഡ് ജോലിയായിരിക്കും ലഭിക്കുക എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ സംസ്ഥാനത്തിന് വിജയം സമ്മാനിച്ച് രണ്ട് വർഷമാകുമ്പോഴും ഇതുവരെയും വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിച്ചിട്ടില്ല.
രണ്ട് ഓപ്പൺ നാഷണൽ അത്ലറ്റിക് മീറ്റിൽ സ്വർണ്ണം നേടിയ ഷീന മൂന്ന് ഫെഡറേഷൻ കപ്പുകളിലായി രണ്ട് സ്വർണ്ണവും ഒരു വെള്ളിയും നേടി. കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന സീനിയർ നാഷണൽ അത്ലറ്റിക് മീറ്റിൽ വെള്ളി മെഡലും ഷീനയെ തേടിയെത്തി.
സൗത്ത് ആഫ്രിക്കയിലും കസാക്കിസ്ഥാനിലും വെച്ച് നടന്ന മത്സരങ്ങളിൽ കേരളത്തിൽനിന്ന് ഷീനയുമുണ്ടായിരുന്നു. കസാക്കിസ്ഥാനിലെ ഓപ്പൺ അത്ലറ്റിക് മീറ്റിൽനിന്ന് വെങ്കലമെഡലും സൗത്ത് ആഫ്രിക്കയിൽനിന്ന് വെള്ളി മെഡലും നേടിയായിരുന്നു താരത്തിന്റെ മടക്കം.
കോതമംഗലം എംഎ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ഷീന ദേശീയ അന്തർസർവ്വകലാശാല അത്ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജംപിൽ മൂന്ന് വർഷം തുടർച്ചയായി സ്വർണ്ണം നേടിയിരുന്നു.
കാത്തിരിപ്പിനും കഷ്ടപ്പാടിനും നടുവിലും തന്റെ പ്രിയ ഇനം ട്രിപ്പിൾ ജംപ് തുണയ്ക്കുമെന്നുതന്നെയാണ് ഷീനയുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ റാഞ്ചിയിൽ നടക്കാനിരിക്കുന്ന 22ആമത് എഷ്യൻ ഗെയിംസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഷീന വർക്കി.
Sheena Varkey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here