2016ല്‍ നമുക്ക് നഷ്ടമായത് ഈ മൂന്ന് സ്ത്രീ രത്നങ്ങളെ

സ്ത്രീത്വത്തിന്റെ അഭിമാന സ്തംഭങ്ങളായി എഴുത്തിലൂടെയും കലയിലൂടെയും രാഷ്ട്രീയത്തിലൂടെയും നില കൊണ്ട് മൂന്ന് വ്യക്തിത്വങ്ങളെയാണ് ഈ വര്‍ഷം നമുക്ക് നഷ്ടമായത്. എഴുത്തിന്റെ ലോകത്ത് നിന്ന് മഹാശ്വേതാ ദേവി, കലയുടെ ലോകത്ത് നിന്ന് മൃണാളിനി സാരാഭായി, രാഷ്ട്രീയ ലോകത്ത് നിന്ന് ജയലളിത എന്നീ മൂന്ന് പൺകരുത്തുകളെയാണ് 2016 നമ്മളില്‍ നിന്ന് അടര്‍ത്തിയെടുത്തത്.
ഭാരതത്തിന്റെ നൃത്ത ദേവത എന്ന് അറിയപ്പെട്ട മൃണാളിനി സാരാഭായിയാണ് കൂട്ടത്തില്‍ ആദ്യം നമ്മെ വിട്ടുപിരിഞ്ഞത്. ജനുവരി 21നായിരുന്നു മൃണാളിനി സാരാഭായിയുടെ അന്ത്യം. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ.സ്വാമിനാഥന്റേയും അമ്മുസ്വാമിനാഥന്റേയും മകളായി ജനിച്ച മൃണാളിനി സാമൂഹിക വിഷയങ്ങളെയാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. സ്ത്രീധനം, സ്ത്രീ ശാസ്തീകരണം, പ്രകൃതി സംരക്ഷണം തുടങ്ങി നിരവധി വിഷയങ്ങള്‍ അരങ്ങിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൃണാളിനി അവതരിപ്പിച്ചു.
1949 ല്‍ നൃത്ത ലോകത്തിന് ദര്‍പ്പണ എന്ന കലാകേന്ദ്രം സമര്‍പ്പിച്ച മൃണാളിനി രവീന്ദ്ര നാഥ ടാഗോറിന്റെ ശിഷ്യയായിരുന്നു. ആണവശാസ്തജ്ഞന് വിക്രം സാരാഭായിയുടെ ജീവിത സഖിയായതോടെ മൃണാളിനി, മൃണാളിന് സാരാഭായി ആയി. 1965ല്‍ പത്മശ്രീയും, 1992ല്‍ പത്മഭൂഷണും നല്കി രാജ്യം മൃണാളിനിയെ ആദരിച്ചിട്ടുണ്ട്.
ജൂലൈ 29നാണ് എഴുത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഒപ്പം നിന്ന മഹാശ്വേതാദേവി ഓര്‍മ്മയായത്. 1926ല്‍ ജനിച്ച മഹാശ്വേതാ ദേവിയുടെ നിരവധി കൃതികള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഹജാര്‍ ചുരാഷിര്‍ മാ, അഗ്നി ഗര്‍ഭ, ആരേണ്യര്‍ അധികാര്‍, ബ്യാധ് ഖണ്ട, ചോട്ടി മുണ്ട, ബാഷി ടുണ്ടു എന്നിവയാണ് പ്രധാന കൃതികള്‍. അഞ്ച് കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്. വാക്കുകളിലൂടെ ആദിവാസികളുടേയും ദളിതരുടേയും പ്രശ്നങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ച മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മാഗ്സെസെ പുരസ്കാരം ലഭിച്ച മാധ്യമപ്രവര്‍ത്തക കൂടിയായ മഹാശ്വേതാ ദേവിയ്ക്ക് രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. 1984 നു ശേഷം മഹാശ്വേതാദേവി മുഴുവന്‍ സമയവും എഴുത്തിനായി നീക്കി വച്ചു. ഇടതുപക്ഷ അനുഭാവിയായിട്ട് കൂടി ബംഗാളില്‍ ഇടത് സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി ശക്തമായി പോരാടിയിരുന്നു.
ഒരു സിനിമപോലെ സംഭവ ബഹുലമായ ജീവിതം പോലെ തന്നെയായിരുന്നു അന്ത്യമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെത്. ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിനായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയിലും പോയ്സ് ഗാര്‍ഡനിലും എഐഎഡിഎംകെ ആസ്ഥാനത്തും വന്‍ ജനാവലിയാണ് പുരട്ചി തലൈവിയുടെ മരണാനന്തരം ഒഴുകിയെത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയം ഇത് വരെ കാണാത്ത ഒരു വിടവാങ്ങലിനാണ് അവിടം സാക്ഷ്യം വഹിച്ചത്.
മറീന ബീച്ചില്‍ പുരട്ചി തലൈവിയും, കേയര്ത്താല ശ്മശാനത്തില്‍ മാഹാശ്വേതാ ദേവിയും. ഗാന്ധിനഗറിലെ പെതാപൂർ റില്‍ മൃണാളിനിയും അന്ത്യവിശ്രമം കൊള്ളുമ്പോള്‍ തലമുറകളെ ആകെ പോരാട്ടത്തിന്റെയും, ശക്തിയുടേയും, നിലനില്‍പ്പിന്റേയും പാഠങ്ങള്‍ പഠിപ്പിച്ച മൂന്ന് വ്യക്തിത്വങ്ങളാണ് നിശ്ചലമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here