മരണം മുന്‍കൂട്ടി കണ്ട, ഇന്ദിരയുടെ ആ പ്രസംഗം

ഇന്ത്യാമഹാരാജ്യത്തിന് ആദ്യ വനിതാ പ്രധാനമന്ത്രിയെ ലഭിച്ചത് 51 വർഷങ്ങൾക്ക് മുമ്പാണ്. നെഹ്‌റു കുടുംബത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രി. ജവഹർലാൽ നെഹ്‌റുവിന്റെ പ്രിയ പുത്രി ഇന്ദിരാ പ്രിയദർശിനി എന്ന ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുത്തത് 51 വർഷങ്ങൾക്ക് മുമ്പ് 1966 ജനുവരി 19ന്. 51 വർഷങ്ങൾക്കിപ്പുറവും മറ്റൊരു വനിതാ സാന്നിദ്ധ്യവും പ്രധാനമന്ത്രി പദത്തിലെത്തിയില്ല.
ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെ തുടർന്നാണ് ഇന്ദിര പ്രധാനമന്ത്രിയാകുന്നത്. ജവഹർ ലാൽ നെഹ്‌റുവിന് ശേഷം ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്നതും ഇന്ദിരയാണ്.
ബംഗ്ലാദേശ് യുദ്ധ വിജയത്തിന് ശേഷം ഇന്ദിരാഗാന്ധി മന്ത്രിസഭ അഴിമതിയുടെ കൂത്തരങ്ങാകുകയായിരുന്നു. ജയപ്രകാശ് നാരായണനും കോൺഗ്രസിൽനിന്ന് പടിയിറങ്ങിയ മൊറാർജി ദേശായിയും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരുന്നു.
എന്നാൽ ഇന്ത്യയുടെ ഉരുക്ക് വനിത, രാജ്യത്തെ ജനാധിപത്യത്തിന്റെ ചരിത്രത്താളുകളിൽ പൊടിഞ്ഞ ചോരക്കറയ്ക്ക് കൂടി ഉത്തരം പറയേണ്ടി വന്നു. ആൺകുട്ടി എന്ന് ലോകം വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പിടിവാശിയിൽ രാജ്യം അടിയന്തിരാവസ്ഥയിലേക്ക് കൂപ്പുകുത്തി. ചോരയുടേയും നിലവിളികളുടേയും നിറഞ്ഞ ജയിലുകളുടേയും കാലമായി 70 കൾ ബ്രിട്ടീഷ് ഭരണത്തെ ഓർമ്മിപ്പിച്ചു.
പത്രമാധ്യമങ്ങളും കോടതികളും വരെ അടിയന്തിരാവസ്ഥയിൽ തടവിലായി. സ്വതന്ത്ര ഇന്ത്യയിലെ ജയിലിടക്കപ്പെട്ട ആദ്യത്തെ മാധ്യപ്രവർത്തകൻ കുൽദീപ് നയ്യാർ തന്റെ ആത്മകഥയിൽ അടിയന്തിരാവസ്ഥയുടെ കറുത്ത അധ്യായത്തെ വരച്ചിടുന്നുണ്ട്. ഇന്ദിരയുടെ സുഹൃത്തായിട്ടുപോലും നയ്യാർ ജയിലിലടക്കപ്പെടുകയായിരുന്നു.
1984 ഒക്ടോബർ 31 ന് പ്രധാനമന്ത്രിയായിരിക്കെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. മരിക്കുന്നതിന് തലേന്ന് ഒഡീഷയിലെത്തി ഇന്ദിര നടത്തിയ പ്രസംഗം തന്റെ മരണം മുന്നിൽ കണ്ട് തന്നെയായിരുന്നു എന്ന് സംശയിക്കുന്ന തരത്തിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here