മുസ്ലീംലീഗ് രാഷ്ട്രീയത്തിന് കരുത്തായിരുന്ന ആ ശബ്ദം ഇനി ഇല്ല

ലീഗ് രാഷ്ട്രീയത്തിനപ്പുറം വേരുകളുണ്ടായിരുന്ന നേതാവായിരുന്നു ഇ അഹമ്മദ്. അബ്ദുള്‍ ഖാദര്‍ ഹാജി നസീഫ ബീവി ദമ്പതികളുടെ മകനായി കണ്ണൂരിലെ താണെയില്‍ 1938 ഏപ്രില്‍ 29-നായിരുന്നു ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പഠന കാലത്തും, തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിലെ പഠന കാലത്തും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. 1967ല്‍ ആദ്യമായി കേരള നിയമസഭയില്‍ എത്തി. പിന്നീട്
1977,1980,1982,1987 എന്നീ വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായി. 1991ല്‍ മഞ്ചേരിയില്‍ നിന്ന് ലോക്സഭയിലേക്ക്. 1996-ലും 1998-ലും 1999-ലും മഞ്ചേരിയില്‍ വിജയം ആവര്‍ത്തിച്ചു.
ഒന്നാം യുപിഎ സര്‍ക്കാറിലും രണ്ടാം യുപിഎ സര്‍ക്കാറിലും വിദേശകാര്യ മന്ത്രിയായി. 1995 ല്‍ ലീഗ് ജനറല്‍ സെക്രട്ടറിയായ ഇ അഹമ്മദ് 2005ല്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്നു. ഇ.അഹമ്മദ് ദേശീയതലത്തില്‍ മുസ്ലീംലീഗിന്റെ മുഖം കൂടിയായിരുന്നു. നിലവില്‍ മുസ്ലീം ലീഗിന്റെ ദേശീയപ്രസിഡന്റ് കൂടിയാണ് അഹമ്മദ്. അന്തരിച്ച സുഹ്റാ അഹമ്മദാണ് ഭാര്യ. രണ്ട് ആണ്‍ മക്കളും ഒരു മകളുമുണ്ട്.
ഇ അഹമ്മദിന്റെ മരണത്തോടെ ഇല്ലാതാകുന്നത് ദേശീയ നേതൃത്വത്തിലെ ശക്തമായ മലയാളി സാന്നിധ്യം കൂടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here