മഴയില്ലെങ്കിലും ഈ കുളത്തിൽ വെള്ളമുണ്ടാകും; ഡോ.പി.രാജേന്ദ്രന്റെ ഉറപ്പ്

മഴയുടെ ലഭ്യത കുറവ് മൂലം ജല ദൗർലഭ്യവും ചൂടും കനത്ത ഈ വർഷത്തിൽ ജലസംഭരണി തീർത്ത് മാതൃകയാകുകയാണ് വയനാട് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം. വെറും ഒരു ലക്ഷം രൂപ മുടക്കി 30 ലക്ഷം ലിറ്റർ വെള്ളം സംഭരിച്ചു വയ്ക്കാൻ ശേഷിയുള്ള കുളം നിർമ്മിക്കാമെന്ന ആശയം മുന്നോട്ട് വച്ചപ്പോൾ ആരും ഇത് നടപ്പിലാക്കാൻ കഴിയുമെന്ന് കരുതിക്കാണില്ല.
എന്നാൽ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അത് നടപ്പിലാക്കി. അറ്റ വേനലിലും ഏത് വരൾച്ചയിലും ജനങ്ങൾക്ക് താങ്ങാകാൻ ഇങ്ങനെ ഒരു സംഭരണി ആ നാട്ടിൽ നിർമ്മിച്ചാൽ ഒരു പരിധി വരെ പരിഹാരമാകുമെന്ന് ഉറപ്പ്.
കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.രാജേന്ദ്രനാണ് മഴ പെയ്തിട്ടും തുള്ളി കുടിക്കാനില്ലാത്തിടങ്ങളിലൊക്കെ വിജയകരമായി പരീക്ഷിക്കാൻ കഴിയുന്ന ഈ വിദ്യ വികസിപ്പിച്ചെടുത്തത്. ഈ കുളത്തിൽനിന്ന് ഒരിറ്റ് വെള്ളംപോലും ഊർന്ന് പോകില്ലെന്ന് ഡോ പി രാജേന്ദ്രന്റെ ഉറപ്പ്.
കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ 20 മീറ്റർ നീളത്തിലും വീതിയിലും ഏഴ് മീറ്റർ താഴ്ചയിലും നിർമ്മിച്ച കുളത്തിന് ഒരു ലക്ഷം രൂപ മാത്രമാണ് ചെലവ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഒരു ലക്ഷം രൂപ ചെലവിൽ 20 മീറ്റർ നീളത്തിലും വീതിയിലും ഏഴ് മീറ്റർ താഴ്ചയിലും നിർമ്മിച്ച കുളത്തിൽ വെള്ളം സംഭരിച്ച് തുടങ്ങിയത്. സൗരോർജ്ജ വൈദ്യുതി ഉപയോഗിച്ചുള്ള മോട്ടോർ പ്രവർത്തിപ്പിച്ചാണ് ഇതിലെ വെള്ളമെടുക്കുന്നത്. വേലികെട്ടിയാൽ കുളത്തിൽ മൃഗങ്ങളും മറ്റും ഇറങ്ങുന്നത് തടയാം. കുളം മത്സ്യം വളർത്തുന്നതിനായി ഉപയോഗിക്കുകയാണെങ്കിൽ മുകളിൽ വലയിട്ട് സംരക്ഷിക്കുകയുമാവാം.
കർണാടകയിൽ അടക്കം നിരവധി സ്ഥലങ്ങളിൽ ഇതിനോടകം കുളം നിർമ്മിച്ചു. കുളം നിർമ്മിക്കാൻ കേരളത്തിന്റെ അകത്തും പുറത്തും ആവശ്യക്കാർ ഏറെയുണ്ടെന്നും ഡോ പി രാജേന്ദ്രൻ.
എങ്ങനെ നിർമ്മിക്കാം
ആദ്യം വേണ്ടത് കുഴിക്കേണ്ട കുളത്തിന്റെ വലിപ്പവും ആഴവും തീരുമാനിക്കുകയാണ്. അത്രയും സ്ഥലത്തെ മണ്ണെടുത്ത് മാറ്റിയ ശേഷം ഇളകിയ മണ്ണ് ദൃഢപ്പെടുത്തുക. തുടർന്ന് വെള്ളമൊഴിച്ച് പാകപ്പെടുത്തിയ സിമന്റിൽ ചണനൂൽ ചാക്കിന്റെ ഒരു പാളി മുക്കിയെടുത്ത് മണ്ണെടുത്ത് മാറ്റിയ ഭാഗങ്ങളിലെല്ലാം നിരത്തുകയാണ് വേണ്ടത്. ആവശ്യമെങ്കിൽ രണ്ട് പാളിയിലും ഇങ്ങനെ ചാക്ക് നിരത്തിവെക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here