നാലരപതിറ്റാണ്ടിന് ശേഷമുള്ള തിരിച്ചുവരവ്, പുരസ്കാര നിറവില് കാഞ്ചന

നീണ്ട 45 വർഷങ്ങൾക്ക് ശേഷം എൺപത്തി നാലാം വയസ്സിൽ സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അന്നത്തെ സിനിമാ പശ്ചാത്തലത്തിൽ നിന്നും നന്നേ മാറിയിരിക്കുന്നു 21 ആം നൂറ്റാണ്ടിലെ സിനിമ. പുതിയ മാറ്റങ്ങളെല്ലാം ഉൾക്കൊണ്ട്, പ്രായത്തിന്റേതായ അവശതകളെല്ലാം അവഗണിച്ച്, പുതിയ തലമുറയോടൊപ്പം അഭിനയിച്ച് കാഞ്ചന എന്ന ഈ മുത്തശ്ശി ചവിട്ടികയറിയത് സംസഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടി എന്ന പുരസ്കാരത്തിലേക്കാണ്. സ്ത്രീ വിജയത്തിന്റെ പുത്തനൊരേടാണ് ഇതിലൂടെ ഈ അമ്മ കുറിച്ചത്.
തീരെ പ്രതീക്ഷിക്കാതെയാണ് ഈ പുരസ്കാരം ലഭിച്ചതെന്ന് കാഞ്ചനയമ്മ പറയുന്നു. പുരസ്കാരം ലഭിച്ചതിലുള്ള അളവറ്റ സന്തോഷം ആ വാക്കുകളിൽ കേൾക്കാമായിരുന്നു. തിരിച്ചുവരവിന് കിട്ടിയ അംഗീകാരമായാണ് കാഞ്ചനയമ്മ ഈ പുരസ്കാരത്തെ കാണുന്നത്.
ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ കാഞ്ചന, നാടകവേദിയിലൂടെയാണ് സിനിമയിലെത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാടകവേദികളിലൂടെയാണ് കുട്ടിക്കാലത്ത് തന്നെ കാഞ്ചന നാടകാഭിനയം തുടങ്ങുന്നത്. പുന്നശേരി കാഞ്ചന എന്നപേരിൽ നാടകരംഗത്ത് സജീവമായി. നാടകരംഗത്ത് നിന്നുള്ള പരിചയമാണ് പിന്നീട് കുണ്ടറ ഭാസിയുമായുള്ള വിവാഹ ബന്ധത്തിലേയ്ക്ക് നയിക്കുന്നത്. ശേഷം കുടുംബത്തിന് വേണ്ടി അഭിനയരംഗം വിടുകയായിരുന്നു.
പിന്നീട്, വർഷങ്ങൾക്ക് ശേഷം ഇണപ്രാവുകളുട അൻപതാം വാർഷികം ആഘോഷിച്ചതിന്റെ ചടങ്ങുകളിൽ നിന്ന് വന്ന ഒരു പത്ര കട്ടിങ്ങ് കണ്ടിട്ടാണ് ഓലപ്പീപ്പിയുടെ സംവിധായകൻ ക്രിഷ് കൈമൾ കാഞ്ചനമ്മയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ കാഞ്ചനയമ്മക്ക് താൽപര്യമായി. തന്റെ പ്രായത്തിന് ചേർന്ന ഒരു കാഥാപാത്രമായിരുന്നു ഓലപ്പീപ്പിയിലേതെന്ന് അമ്മ പറയുന്നു.
ഇനിയും കാഞ്ചനയമ്മയുടെ നിരവധി ചിത്രങ്ങൾ വരാനിരിക്കുകയാണ്. കെയർ ഓഫ് സൈറാ ബാനു, ക്രോസ്റോഡ് എന്നിവയാണ് കാഞ്ചനയമ്മയുടെ ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
kanchana olapeepi actress interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here