കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.
പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ പരേതനായ പൈലിയുടേയും ഏലീശ്വയുടേയും മകളായിരുന്നു സിസ്റ്റര്‍ റാണി. 1995 ഫെബ്രുവരി 25ന് ഇന്റോറില്‍ വച്ചാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്.എഫ് സിസി സന്യാസ സഭാംഗമായ മധ്യപ്രദേശില്‍ മിഷന് പ്രവര്‍ത്തനം നടത്തിവരികയായിരുന്നു സിസ്റ്റര്‍. വാടക കൊലയാളിയായ സമന്ദര്‍ സിങ്ങാണ് സിസ്റ്ററിനെ കൊന്നത്. നാല്പത്തിയൊന്നാം വയസ്സിലാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്.കൊലയാളി ജയിലില്‍ കിടന്ന് മാനസാന്തരപ്പെടുകയും സിസ്റ്ററിന്റെ വീട്ടിലെത്തി മാപ്പ് ചോദിക്കുകയും ചെയ്തു. അവര്‍ ഇയാളെ മകനായി സ്വീകരിച്ചതും വലിയ വാര്‍ത്തയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here