മഹാരാഷ്ട്രയിൽ ഹിന്ദി മൂന്നാം ഭാഷയാക്കില്ല, ത്രിഭാഷ നയം പിൻവലിച്ച് സർക്കാർ

മഹാരാഷ്ട്രയിൽ ഹിന്ദി മൂന്നാം ഭാഷയാക്കില്ല. ത്രിഭാഷ നയം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സർക്കാരിൻറെ മൂന്നാം ഭാഷാ നയത്തിന് ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് തന്നെ തിരിച്ചടി കിട്ടിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സ്കൂളുകളിൽ അഞ്ചാം തരം വരെ ഹിന്ദി ഭാഷ നിർബന്ധമാക്കിയ ഉത്തരവുകളാണ് റദ്ദാക്കിയത്. ഏപ്രിലിലാണ് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കിയ ആദ്യ ഉത്തരവ് വന്നത്. പ്രതിഷേധം ശക്തമായതോടെ മൂന്നാം ഭാഷ ഹിന്ദി അടക്കം ഏത് ഭാഷയും പരിഗണിക്കാമെന്ന് ഈ മാസം ഉത്തരവ് പുതുക്കി. മുംബൈ കോർപ്പറേഷനിൽ അടക്കം തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ തിരിച്ചടി മുന്നിൽ കണ്ടാണ് സർക്കാർ ഉത്തരവുകൾ റദ്ദാക്കുന്നത്.
ഭാഷാ വിവാദത്തിൽ ഒരുമിച്ച് പ്രതിഷേധിക്കാൻ എംഎൻഎസ് തലവൻ രാജ് താക്കറെയും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയും തയ്യാറെടുത്തതോടെയാണ് പെട്ടെന്നുള്ള തീരുമാനം. തെരഞ്ഞെടുപ്പുകളിൽ താക്കറെമാർ ഒന്നിച്ചാൽ തിരിച്ചടിയുണ്ടാവാൻ സാധ്യതയെന്നാണ് ബിജെപി കണക്ക് കൂട്ടൽ. ഭാഷാ പ്രശ്നം പഠിക്കാൻ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.
അതേസമയം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കത്തിനെ രാഷ്ട്രീയമായി എതിർക്കുന്ന കേരളം പക്ഷെ ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകുകയാണ്. പുതിയ മാർഗ്ഗരേഖയിലാണ് ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകുന്നത്. ഹിന്ദിയിൽ ആശയവിനിമയത്തിനുള്ള ശേഷി വർധിപ്പിക്കുക ലക്ഷ്യമാണ്. ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം തുടങ്ങാനും ആലോചനയുണ്ട്. നിലനിൽ അഞ്ചാം ക്ലാസ് മുതലാണ് ഹിന്ദി പഠനം. ഹിന്ദി വായിക്കാനും സംസാരിക്കാനും പ്രാപ്തി കുട്ടികൾക്കുണ്ടാക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ഹിന്ദി സിനിമകൾ കാണാനും കുട്ടികൾക്ക് അവസരം ഒരുക്കം.
Story Highlights : Maharashtra govt withdraws Hindi GRs amid protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here