ആ ചാനൽ തന്നെ വഞ്ചിക്കുകയായിരുന്നു ; സോണിയ ജോര്‍ജ്

പാനല്‍ ചര്‍ച്ചയിലേക്ക് എന്നു പറഞ്ഞ് ആ ചാനല്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് സോണിയ ജോര്‍ജ്. എ കെ ശശീന്ദ്രനെതിരെയുള്ള വാര്‍ത്തയുടെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവും സ്ത്രീ പ്രവര്‍ത്തകയുമായ സോണിയ ജോര്‍ജ് ആണ് ആക്ഷേപമുന്നയിച്ച് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. ഒരു സ്ത്രീ പ്രവർത്തക എന്ന നിലയില്‍ അപമാനിക്കപ്പെട്ട അനുഭവമാണ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് നേരിടേണ്ടിവന്നതെന്ന് സോണിയ തുറന്നു പറയുന്നു. സോഷ്യൽ മീഡിയയിലെ തന്റെ പേജിൽ എഴുതിയ കുറിപ്പിലാണ് സോണിയയുടെ വിശദീകരണം.
ചാനല്‍ ഔദ്യോഗിക സംപ്രേക്ഷണ ദിനം സ്ത്രീ സുരക്ഷ വിഷയത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ടു മൂന്നു പാനല്‍ ചര്‍ച്ചകള്‍ ഉണ്ടെന്നും അതില്‍ ഒന്നില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തന്നെ അവര്‍ വിളിച്ചതെന്ന് സോണിയ പറയുന്നു. 10-11 വരെയുള്ള സമയമാണ് അവര്‍ നല്‍കിയത്. സാമാന്യം ഭേദപ്പെട്ട നിലയിലുള്ള ചര്‍ച്ച എന്നു തോന്നിയിരുന്നു. അപ്പോഴാണ് അവതാരകയുടെ അറിയിപ്പ് എത്തിയത്. ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതില്‍ പ്രതികരിച്ചതിനു ശേഷമേ പോകാനാകുകയുളളു എന്നും അവതാരക പറഞ്ഞു.
സ്തീ സുരക്ഷ, അവകാശങ്ങള്‍ അവബോധം ഇവയൊക്കെ നമ്മളെ കൊണ്ട് പറയിച്ചിട്ട് നിര്‍ബന്ധപൂര്‍വം കുരുക്കിലാക്കുന്ന അനുഭവമാണുണ്ടായത്. സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അതീവ ജാഗ്രതയോടെ സംസാരിക്കേണ്ട ഈ സമയത്ത് ഈ ചാനലിന്റെ വിശ്വാസ്യതയും ധാര്‍മ്മികതയും പെട്ടെന്ന് ചോദ്യ ചിഹ്നമായി. പരാതിയോ പരാതിക്കാരിയോ ഇല്ലാതെ ഒരാളുടെ സ്വകാര്യ സംഭാഷണം കേള്‍പ്പിക്കുകയും അത് കുട്ടികള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അവരെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്താണ് സ്ത്രീകളുടെ വിഷയങ്ങള്‍ എന്ന തിരിച്ചറിവ് ഇനിയും മാധ്യമ സമൂഹത്തിനില്ലേ എന്നും സോണിയ ചോദിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here