Advertisement

സന്ധ്യയുടെ ശബ്ദം അനുകരിച്ച് വ്യാജ സന്ദേശം; ദുരൂഹത തുടരുന്നു

April 5, 2017
Google News 1 minute Read
b sandhya

എഡിജിപി ബി സന്ധ്യയുടെ ശബ്ദം അനുകരിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ ദുരൂഹത തുടരുന്നു. ശബ്ദം അനുകരിച്ച സ്ത്രീയെ കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിഞ്ഞിരുന്നു. മലപ്പുറം ജില്ലയിൽ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടാകുമെന്നും ഇത് മുസ്ലീം വിഭാഗത്തിന്റെ പേരിൽ ചുമത്തപ്പെടുമെന്നും എഡിജിപി ബി സന്ധ്യയുടേതെന്ന പേരിൽ വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശത്തിന് ശബ്ദം നൽകിയ സത്രീയെ ആണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ആറ്റിങ്ങലിൽനിന്നുള്ള അമൽ ആഷ് എന്ന് പരിചയപ്പെടുത്തിയ ചിറയിൻകീഴ് അഴൂർ കിളിമുക്കിൽ അൽവസിത് വീട്ടിൽ തങ്ക എന്ന സ്ത്രീയാണ് ശബ്ദം നൽകിയിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എട്ട് വർഷമായി വിദേശത്ത് ജോലി ചെയ്യുകയാണ് ഇവർ. മലപ്പുറം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

അതേ സമയം മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം സന്ദേശങ്ങൾ ഇപ്പോഴും പ്രചരിക്കുന്നത് ഏറെ ഗൗരവതരമായാണ് കാണുന്നതെന്ന് എഡിജിപി ബി സന്ധ്യ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

Read More : “മലപ്പുറത്ത് പട്ടാളമിറങ്ങും ജാഗ്രത”

മലപ്പുറത്ത് ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടാകുമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഒപ്പം നിൽക്കണമെന്നും അപരിചിതമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നുമുള്ള സന്ദേശമാണ് വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നത്. എഡിജിപി സന്ധ്യയുടെതെന്ന പേരിൽ ശബ്ദരേഖയായാണ് വ്യാജ സന്ദേശം പടരുന്നത്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എഡിജിപി ബി സന്ധ്യതന്നെ പോലീസിൽ പരാതി നൽകിയിരുന്നു.

നാല് മാസങ്ങൾക്ക് മുമ്പ് മലപ്പുറം കലക്ട്രേറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലിറങ്ങിയ ഈ വാട്‌സ്ആപ്പ് സന്ദേശം ഇപ്പോൾ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് വീണ്ടും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മലപ്പുറത്ത് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് തടയിടണമെന്നും അല്ലാത്ത പക്ഷം ജില്ലയിൽ സൈന്യത്തെ വിന്യസിക്കേണ്ടി വരുമെന്നും ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമടക്കമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.

മുസ്ലീം സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിൽ എന്തെങ്കിലും സ്‌ഫോടനങ്ങളോ അതിനാവശ്യമായ വസ്തുക്കളോ കണ്ടെത്തിയാൽ അറിയിക്കണമെന്നും സന്ദേശം അറിയിക്കുന്നു. നാട് അപകടത്തിലാണ്. സൗഹൃദപരമായി, ജാതി രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കണം. ബിജെപിക്കാർ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ച് വച്ച് അത് മുസ്ലീങ്ങളുടെ പേരിൽ പ്രചരിപ്പിക്കുമെന്നുമെല്ലാം വ്യാജ സന്ദേശത്തിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here