തെരുവിലലഞ്ഞ താരം; ഒടുവിൽ അഗതി മന്ദിരത്തിൽ അന്ത്യം
മുൻഷി വേണു എന്ന പേര് കേട്ടാൽ ഒട്ടിയ കവിളും നീണ്ട കൃതാവുമുള്ള ആക്ഷേപ ഹാസ്യപരിപാടിയായ മുൻഷിയിലെ പഴയ പഞ്ചായത്ത് മെമ്പറാണ് ഓർമ്മയിൽ നിറയുക.
സിനിമകളിലും സീരിയലുകളിലും പല്ലില്ലാത്ത നിഷ്കളങ്കമായ ചിരിയുമായി പ്രത്യക്ഷപ്പെടുന്ന വേണു, എന്നാൽ ജീവിതത്തിൽ ചിരിക്കുകയായിരുന്നില്ല. താരപ്രഭകളില്ലാതെ ജീവിതത്തിന്റെ അവസാന കാലം വേണു ജീവിച്ച് തീർത്തത് അഗതി മന്ദിരത്തിലായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണുവിന് വീടോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. ചെറുപ്പം മുതൽ സിനിമയായിരുന്നു സ്വപ്നം. അതുകൊണ്ടുതന്നെ അന്നത്തെ സിനിമാ നഗരമായ കോടമ്പാക്കത്തെത്തിപ്പെട്ടു. പിന്നീട് ചെറിയ ജോലികളെല്ലാം ചെയ്ത് അവിടെ കൂടിയെങ്കിലും സിനിമയിലെത്താൻ പിന്നെയും ഏറെ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.
Read More : മുൻഷി വേണു അന്തരിച്ചു
മധ്യവയസ്സിൽ മുൻഷിയിൽ അവസരം ലഭിച്ചതോടെ മിനിസ്ക്രീനിൽ എത്തി. അപ്പോഴും സിനിമ തന്നെയായിരുന്നു വേണുവിന്റെ മനസ്സിൽ. ആരുമില്ലാതെ തെരുവുകളിൽ അന്തിയുറങ്ങിയിരുന്ന ആ പച്ച മനുഷ്യന് അതോടെ ഒരു മേൽവിലാസമായി, മുൻഷി വേണു. പിന്നീട് ചെറിയ വേഷങ്ങളെങ്കിലും പച്ചക്കുതിര, ഛോട്ടാ മുംബൈ, സ്നേഹവീട്, കഥപറയുമ്പോൾ, തുടങ്ങി അറുപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അവസരം ലഭിച്ചു.
സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത വേണുവിന് മുറി വാടക കൂടി നൽകാൻ പണമില്ലാതായി. ഇതോടെ തെരുവിലേക്കിറങ്ങേണ്ടി വന്നു. ഒടുവിൽ തന്നെ വേണ്ടാത്ത സിനിമയിൽനിന്ന് സ്വയം വിരമിച്ചു. രെരുവുകളിൽ അലഞ്ഞ് തിരിഞ്ഞു. ഒപ്പം വൃക്ക രോഗവും വാർദ്ധക്യ സഹജമായ അസുഖങ്ങളും കൂടിയായതോടെ മുൻഷി വേണു അവശനായി.
ചാലക്കുടിയിൽ അലഞ്ഞ് തിരിയുമ്പോഴാണ് ആരോ തിരിച്ചറിഞ്ഞ് കുട്ടനെല്ലൂരിലെ അഭയ സദനിലെത്തിച്ചത്. വൃക്ക രോഗത്തിന്റെ പിടിയിൽ ചികിത്സയ്ക്ക് വഴിയില്ലാതിരുന്ന വേണുവിന് മരണംവരെ തണലായത് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറാറായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here