എല്ലാം പറഞ്ഞു കോമ്പ്ലിമെൻറ്സ് ആക്കി; സർക്കാരിന്റെ നയങ്ങൾക്ക് വിധേയനായി ഡി ജി പി

അരവിന്ദ് വി
സുപ്രീം കോടതിയിലെ നിയമ പോരാട്ടവുമായി മുന്നോട്ടു പോകാൻ ഇനി ടി പി സെൻകുമാർ മുതിരില്ല. അഭിഭാഷകർ അങ്ങനെ ഉപദേശം നൽകി എന്നാണ് സൂചന. പോലീസ് ചീഫ് ആയി ചുമതലയേറ്റതോടെ സെൻകുമാറിൽ വന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്നതും അത് തന്നെ. വാർത്തകൾക്കായി തുറന്നു വച്ച കണ്ണും കാതും അടച്ചു വച്ച് മാധ്യമങ്ങൾ നിരാശരായി മടങ്ങി.
സർക്കാരിന് കീഴിലുള്ള ഒരു പ്രധാന വകുപ്പിന്റെ തലവൻ മാത്രമാണ് താനെന്ന് സന്ദേശം നൽകിയാണ് ടി പി സെൻകുമാർ ക്രമസമാധാന ചുമതലയുള്ള ഡി ജി പി ആയി ചുമതലയേറ്റത് . സർക്കാരിന്റെ പരിപാടികൾക്ക് മുൻഗണന നൽകും, സ്ത്രീ സുരക്ഷാ മുൻ നിർത്തിയുള്ള മുഖ്യമന്ത്രിയുടെ നയങ്ങൾ നടപ്പിലാക്കാൻ പോലീസ് അതീവ പ്രാധാന്യം നൽകും, റേഞ്ച് യോഗങ്ങളിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കെണ്ടാതാണ് തുടങ്ങി മാധ്യമ സമ്മേളനനത്തിൽ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങൾ വ്യക്തവും ഇനി വ്യക്തതാ ഹർജിയുടെ ആവശ്യമില്ലാത്തതുമാകുന്നു.
നളിനി നെറ്റോയുമായി താൽക്കാലിക ഒത്തു തീർപ്പ്
മുഖ്യമന്ത്രി പിണറായി വിജയൻ ടെലിഫോണിൽ സെൻ കുമാറുമായി സംസാരിച്ചു. നേരിട്ട് കാണുന്നതിന് സമയം നൽകിയില്ല. പിന്നീടാകാം എന്നായിരുന്നു പിണറായിയുടെ പക്ഷം. അതനുസരിച്ച് മുഖ്യമന്ത്രിയുടെ കൂടി സൗകര്യത്തിലാകും കൂടികാഴച. അതെ സമയം ചീഫ് സെക്രട്ടറി നളിനി നെറ്റോയുമായുള്ള ഡി ജി പി യുടെ അഭിപ്രായ ഭിന്നത ആഭ്യന്തര ഭരണത്തെ ബാധിക്കരുതെന്ന നിർദേശം മുഖ്യമന്ത്രി അധികാരമേറ്റെടുക്കുന്ന ഡി ജി പി യ്ക്ക് നൽകി. പുതിയ ഡി ജി പി ക്കു ലഭിക്കുന്ന ആദ്യ നിർദേശം. ഇക്കാര്യത്തിൽ ഒരു താൽക്കാലിക ഒത്തുതീർപ്പാണ് ബുദ്ധി എന്ന് തന്നെയാണ് ടി പി സെൻ കുമാറിന് ലഭിച്ച നിയമ ഉപദേശവും.
കോടതി അലക്ഷ്യകേസ് മുറുകിയാൽ സർക്കാർ സെൻ കുമാറിനെ കുരുക്കും
കോടതി അലക്ഷ്യക്കേസിൽ ‘നോട്ട് പ്രസ്’ പറയും. അല്ലെങ്കിൽ സർവീസ് ചട്ട ലംഘനം ഉയർത്തി സെൻ കുമാറിനെ സർക്കാർ വീണ്ടും കുരുക്കും. പോലീസ് രഹസ്യ രേഖകൾ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും നൽകി എന്ന ആരോപണം ഉയർത്തി ഒരു അന്വേഷണം കൂടി പ്രഖ്യാപിച്ചാൽ ജൂൺ 30 ലെ റിട്ടയർമെന്റ് അത്ര ശോഭനമാകില്ല. പിന്നീട് കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ലഭിച്ചേക്കാവുന്ന സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ പോലുള്ള പദവികൾക്കും അത് തടസ്സമാകും. അന്വേഷണം നേരിടുന്ന ആളെ ശുപാർശ ചെയ്യാൻ മുൻ ന്യായാധിപൻ കൂടിയായ ഗവർണർ തയ്യാറാവുകയുമില്ല.
അതായത് എല്ലാം പറഞ്ഞു പരസ്പരം കോമ്പ്ലിമെൻറ്സ് ആക്കിയാണ് ഇന്ന് സ്ഥാനമേറ്റത് എന്ന് സാരം. മാധ്യമങ്ങളുടെ നിരാശ വേറെന്തെലും കിട്ടുമ്പോൾ പെട്ടെന്ന് മാറിക്കോളും.
dgp senkumar nalini netto compromise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here