ദിവാകർ റെഡ്ഡിക്ക് വിലക്കുമായി കൂടുതൽ വിമാനക്കമ്പനികൾ

ഇന്റിഗോ വിമാനത്തിലെ ജീവനക്കാരനോട് മോശമായി പെരുമാറിയ ടി.ഡി.പി. എം.പി. ജെ.സി. ദിവാകർ റെഡ്ഡിക്ക് വിലക്കുമായി കൂടുതൽ വിമാനക്കമ്പനികൾ. നേരത്തെ വിലക്കേർപ്പെടുത്തിയ ഇൻഡിഗോ, എയർ ഇന്ത്യാ കമ്പനികൾക്ക് പുറമെ സ്‌പെയ്‌സ് ജെറ്റ്, ഗോഎയർ, ജെറ്റ് എയർവെയ്‌സ്, വിസ്താര എന്നീ കമ്പനികൾകൂടി റെഡ്ഡിക്ക് വിലക്കേർപ്പെടുത്തി.
വിശാഖപട്ടണം വിമാനത്താവളത്തിൽ ഇൻഡിഗോയുടെ രാവിലെ 8.10 നുള്ള വിമാനത്തിൽ പോകാനായി ടേക്ക് ഓഫിന് 28 മിനുട്ട് മാത്രം ബാക്കി നിൽക്കെയാണ് റെഡ്ഡി എത്തിയത്. കൗണ്ടറിലെത്തിയ ദിവാകർ റെഡ്ഡിയോട് ബോർഡിങ് കഴിഞ്ഞതായി ജീവനക്കാർ അറിയിച്ചു. തുടർന്ന് ദേഷ്യപ്പെട്ട് അദ്ദേഹം ജീവനക്കാരനെ പിടിച്ചുതള്ളുകയായിരുന്നു. കൗണ്ടറിലെ പ്രിന്ററും നിലത്തെറിഞ്ഞു തകർത്തു. ഇതേ തുടർന്നാണ് ഇൻഡിഗോയും എയർ ഇന്ത്യയും ഇയാൾക്ക് യാത്രാവിലക്കേർപ്പെടുത്തിയിരുന്നത്.
വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ തെലുഗുദേശം പാർട്ടിയിലെ അംഗമാണ് റെഡ്ഡി. നേരത്തെ ശിവസേന എംപി. രവീന്ദ്ര ഗെയ്ക്ക്‌വാദ് എയർഇന്ത്യ ജീവനക്കാരനെ മർദിച്ചതിനെത്തുടർന്ന് യാത്രാവിലക്ക് നേരിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here