കർഷകൻ ജീവനൊടുക്കി; മരണകാരണം ജിഎസ്ടി എന്ന് ആത്മഹത്യാകുറിപ്പ്
മരണ കാരണം ജി എസ് ടി എന്ന് കുറിപ്പെഴുതിവച്ച് കർഷകൻ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ നാരായൺപൂരിൽ 44 കാരനായ പികാനി ദുട്ട് എന്ന കർഷകൻ കീടനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ കടയ്ക്ക് സമീപമുള്ള ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ജി.എസ്.ടി നിലവിൽ വന്നതോടെ തന്റെ ബിസിനസ് ഇല്ലാതായി. കട അടച്ചുപൂട്ടുകയല്ലാതെ മറ്റു മാർഗങ്ങളൊന്നും ഇപ്പോൾ കാണുന്നില്ല. തന്റെ മരണത്തിന് കാരണം ജി.എസ്.ടി മാത്രമാണെന്നും പികാനി ദുട്ട് ആത്മഹത്യാക്കുറിപ്പിൽ എഴുതിയതായി പോലീസ് വ്യക്തമാക്കി.
പലചരക്ക് കടയുടെ ഉടമസ്ഥനായ പികാനി ദുട്ട് ജി എസ് ടി ബില്ലിന്റെ വരവോടെ കടുത്ത പ്രതിസന്ധിയിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പുതിയ നികുതി വ്യവസ്ഥയുമായി ബിസിനസ് മുമ്പോട്ട് പോകാതെ വന്നതും കടബാധ്യതയുമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ജി.എസ് ടി നമ്പർ ഇല്ലാത്തതുകൊണ്ട് പികാനി ദുട്ടിന് ഉത്പന്നം വിതരണം ചെയ്യുന്നവർ അത് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനാൽ വരുമാനമാർഗവും നിലച്ച അവസ്ഥയിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here