പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് ഗുർമീത്; മണിമാളികയിൽ നിന്നും കാരാഗൃഹത്തിലേക്ക്

ഒടുവിൽ ഇന്ത്യ അക്ഷമരായി കാത്തിരുന്ന ആ വിധി എത്തിയിരിക്കുന്നു… ആൾദൈവമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗുർമീത് റാം റഹീമിന് പത്ത് വർഷം നീണ്ട കഠിന തടവ്… മണിമാളികയിൽ ഉണ്ട് ഉറങ്ങി ജനത്തെ അന്ധവിശ്വാസത്തിന്റെ പടുകുഴിയിലേക്ക് വലിച്ചിട്ട് വിലസിയിരുന്ന ഗുർമീത് എന്ന റോക്ക് സ്റ്റാർ ബാബയ്ക്ക് ഇനിയുള്ള പത്ത് വർഷം കാരാഗൃഹത്തിൽ കഴിയാം.
പത്ത് വർഷം കഠിന തടവ് ശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയുടെ മുമ്പിൽ കരഞ്ഞ് നിലവിളിച്ച് നിലത്ത് വീണ ഗുർമീത് വിധി അംഗീകരിക്കില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. ജയിലിലെ രണ്ട് ദിവസം സുഖസൗകര്യങ്ങൾ ലഭ്യമായെങ്കിലും താൻ ജയിലിലാണെന്ന ബോധം ഗുർമീതിനെ മാനസീകമായി തളർത്തിയിരുന്നു. ഇതായിരിക്കണം ഗുർമീത് കോടതയിക്കുള്ളിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾക്ക് കാരണമെന്ന് വിലയിരുത്താം.
അതേസമയം ജയിലിൽ ഗുർമീതിനും പരിചാരകയ്ക്കും വിഐപി പരിഗണന നൽകിയതിന് കോടതി ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചു. കുറഞ്ഞ സൗകര്യങ്ങൾ മാത്രമേ നൽകാവു എന്നും പരിചാരകയെ നിയമിക്കരുതെന്നും കോടതി നിർദേശിച്ചു.
ഗർമീത് റാം റഹീമെന്ന ആൾദൈവത്തിന് 210 കോടി രൂപയുടെ ആസ്ഥിയുണ്ടെന്നാണ് റിപ്പോർട്ട്. സന്യാസം എന്ന പാവനപ്രവൃത്തി ഒരു ആഘോഷമാക്കിമാറ്റിയ ഗുർമീതിന് ഹമ്മർ, ബുഗാട്ടി, അടക്കം നിരവധി മുന്തിയ ലക്ഷ്യൂറിയസ് വാഹനങ്ങളുടെ ഒരു ശേഖരം തന്നെ സ്വന്തമായി ഉണ്ടായിരുന്നു.
കുറഞ്ഞത് 50 വാഹനങ്ങളെങ്കിലും അകമ്പടിക്ക് വേണമെന്ന് റോക് സ്റ്റാർ ബാബയ്ക്ക് നിർബന്ധമാണ്. റേഞ്ച് റോവർ എസ്യുവി ഒറ്റയ്ക്ക് ഓടിക്കുക എന്നത് ബാബയുടെ പ്രിയപ്പെട്ട വിനോദങ്ങളിൽ ഒന്നാണ്. ഇതിന് പുറമേ 16 ബ്ലാക്ക് എൻഡേവറുകൾ, ലക്ഷക്കണക്കിന് രൂപ വില മതിക്കുന്ന മോട്ടോർ ബൈക്കുകൾ, ബുള്ളറ്റുകൾ എന്നിവയെല്ലാം ബാബയുടെ വാഹന ശേഖരങ്ങളിൽ ചിലത് മാത്രം. യാത്രകളിൽ സ്ത്രീ ‘ഭക്തർ’ വേണമെന്ന് കാര്യത്തിൽ വീട്ടുവീഴ്ച്ചയില്ല റോക്ക് സ്റ്റാർ ബാബയ്ക്ക്.
വിലകൂടിയ വസ്ത്രങ്ങളും, ആഭരണങ്ങളും മാത്രം അണിഞ്ഞ് നടക്കുന്ന ബാബ താമസിക്കുന്നത് 7 ഏക്കറോളം പരന്ന് കിടക്കുന്ന ആഡംബര ഫാം ഹൗസിലാണ്. എസി ഹോട്ടലുകൾ, ആശുപത്രികൾ, അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയതാണ് ഏക്കറുകൾ പരന്ന് കിടക്കുന്ന ദേരാ സച്ചാ സൗദയുടെ ആസ്ഥാനം.
ഈ മണിമാളികയിലെ സുഖസൗകര്യങ്ങളോടാണ് ഗുർമീത് ഇനി വിട പറയാൻ പോകുന്നത്. തിളക്കമുള്ള വസ്ത്രങ്ങളോട് പ്രത്യേക താൽപര്യമുണ്ടായിരുന്ന റോക്‌സ്റ്റാർ ബാബയ്ക്ക് ഇനി ഒട്ടുംതന്നെ പകിട്ടോ പത്രാസോ ഇല്ലാത്ത ജയിൽ വസ്ത്രത്തിൽ ഒരു പതിറ്റാണ്ടുകാലം കഴിയാം.
ഗുർമീതിന്റെ വിധി വരുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് വടക്കേ ഇന്ത്യയിൽ ഒരുക്കിയിരുന്നത്. പതിനയ്യായിരം പോലീസിനെയാണ് വാദം നടക്കുന്ന ജയിലിന് പുറത്തായി വിന്യസിച്ചിരിക്കുന്നത്. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്ത് ഗുർമീത് റാം റഹീമിനെ പാർപ്പിച്ചിരിക്കുന്ന റോത്തക്കിലെ ജില്ലാ ജയിലിൽ തന്നെയാണ് കോടതി പ്രവർത്തിച്ചത്.ഇവിടുത്തെ വായനാ മുറിയാണ് താത്കാലിക കോടതിയായി ഒരുങ്ങിയത്. വിധി പറഞ്ഞ ജഡ്ജി ജഗ്ദീപ് സിംഗിനെ ഹെലികോപ്റ്ററിലാണ് ഛണ്ഡീഗഡിൽ നിന്ന് ജയിലിലേക്ക് എത്തിച്ചത്.
gurmeet from luxurious palace to jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here