വേങ്ങര വോട്ടെടുപ്പ്; 70.7 ശതമാനം പോളിംഗ് രേഖപ്പെടുത്തി

കഴിഞ്ഞ ഒരുമാസമായി നീണ്ടുനിന്ന ആവേശങ്ങൾക്കൊടുവിൽ വേങ്ങരയിലെ വോട്ടിംഗ് അവസാനിച്ചു. ആറ് മണിയ്ക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 1,70,009 പേർ ഉള്ള മണ്ഡലത്തിൽ 70.7 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
ഉച്ചയ്ക്ക് മുമ്പ് വോട്ടർമാർ ബൂത്തിലെത്തിയത് കുറവായിരുന്നെങ്കിലും ഉച്ചയോടെ പോളിംഗ് ശതമാനം ഉയരുകയായിരുന്നു. കൂടുതൽ ആളുകൾ വോട്ട് ചെയ്യാനെത്തിയത് വിജയ പ്രതീക്ഷ ഉയർത്തുന്നുവെന്നാണ് മുന്നണികൾ പ്രതികരണം.
പോളിംഗ് കൂടുന്നത് ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്ന് മുസ്ലീം ലീഗും മികച്ച പോളിംഗ് ആത്മവിശ്വാസം നൽകുന്നുവെന്ന് ഇടതുമുന്നണിയും അഭിപ്രായപ്പെട്ടു. 10 പ്രശ്‌ന ബാധിുത ബൂത്തുകളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ആകെ 1,70,009 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇവരിൽ 87,750 പുരുഷന്മാർ, 82, 259 സ്ത്രീകൾ. ഇത്തവണ 178 പ്രവാസി വോട്ടർമാർ പട്ടികയിൽ ഉണ്ട്. വേങ്ങര ഉൾപ്പെടുന്ന പ്രദേശം ഈ മണ്ഡലം ആകുന്നതിനു മുമ്പും ശേഷവും മുസ്‌ലിം ലീഗ് മാത്രം ജയിച്ച ചരിത്രമാണുള്ളത്.
ലീഗിലെ കെ.എൻ.എ. ഖാദറും സി.പി.എമ്മിലെ അഡ്വ. പി.പി. ബഷീറുമാണ് മുഖ്യപോരാട്ടം. ജനചന്ദ്രൻ മാസ്റ്റർ (ബി.ജെ.പി), അഡ്വ. കെ.സി. നസീർ (എസ്.ഡി.പി.ഐ ), എസ്.ടി.യു മുൻ ജില്ല പ്രസിഡൻറ് അഡ്വ. ഹംസ (സ്വത.), ശ്രീനിവാസ് (സ്വത.) എന്നിവരും മത്സരത്തിനുണ്ട്.
ആറു മാസം മുൻപ് നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വേങ്ങര അസംബ്ലി മണ്ഡലത്തിലെ വോട്ടിങ് ശതമാനം തിരിച്ചാൽ അത് 67.70 ശതമാനമായിരുന്നു. കുഞ്ഞാലിക്കുട്ടി ജയിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ 70.77 ശതമാനവും പോളിങ് ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here