Advertisement

30 ഫോട്ടോകള്‍ കൊണ്ട് ചിത്രകഥ പോലൊരു സിനിമാകഥ

November 16, 2017
23 minutes Read

ചിത്രങ്ങള്‍ ചിലപ്പോഴൊക്കെ ഏറെ സംസാരിക്കും, ഒരു നൂറ് വാക്കുകള് കൊണ്ട് പറയാനാവാത്ത കാര്യങ്ങള്‍ പോലും ഒരു നിമിഷത്തിന്റെ ഏതോ കോണില്‍ നിന്ന് ആവാഹിച്ചെടുത്തെ ഒരു ചിത്രത്തിന് പറയാനാവും.  മനസിന് പല വികാരങ്ങള്‍ നല്‍കി ആ ചിത്രങ്ങള്‍ ഒരിക്കലും മായാതെ മനസില്‍ ഇടം പിടിക്കുകയും ചെയ്യും. അങ്ങനെ മുപ്പത് ചിത്രങ്ങളിലൂടെ ഒരു വലിയ സന്ദേശം ഉള്‍ക്കൊണ്ട ചിത്രകഥ പറയുകയാണ് സിറില്‍ സിറിയക്. ഒരു സിനിമ കണ്ട് ഇറങ്ങുന്ന അതേ പ്രതീതിയാണ് ഈ മുപ്പത് ചിത്രങ്ങളിലൂടെ കണ്ണോടിക്കുന്ന ഒരാള്‍ക്ക് അനുഭവവേദ്യമാകുക.
നടി നിമിഷാ സജയനടക്കം മൂന്ന് പേരാണ് ദ്രൗപതി എന്ന ചിത്രകഥയിലെ കഥാപാത്രങ്ങള്‍.
പിഞ്ചു കുഞ്ഞിനു മേല്‍പോലും കാമത്തിന്റെ നിഴലു വീഴുന്ന ഈ സമൂഹത്തിന്റെ നേര്‍കാഴ്ചയാണ് ചിത്രം പറയുന്നത്. മകളായി ദിവ്യ കെ വിമലും വില്ലൻ കഥാപാത്രമായി ജസൂയജ് ആന്റണിയുമാണ് അഭിനയിച്ചിരിക്കുന്നത്. അഷ്‌ന അശോക്, അമൃത എസ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഹേ കൃഷ്ണാ,
ഹസ്തിനപുരിയിലെ നിറസദസ്സിൽ കെട്ടഴിഞ്ഞ മുടിയിഴകളുലച്ചും , വലിച്ചിഴക്കപ്പെടുന്ന വസ്ത്രം വീണ്ടും തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചും , അപമാനത്തിൻ്റെ പൊള്ളലേറ്റ് അലറികരഞ്ഞ ദ്രൗപതിയെ ഓർമയുണ്ടോ നിനക്ക് ? തൻ്റെ ഉടുചേല അഴിച്ചവൻ്റെ ചുടു രക്തം പുരട്ടിയല്ലാതെ തൻ്റെ കെട്ടഴിഞ്ഞ മുടി കെട്ടി വെക്കില്ല എന്ന് ശപഥം ചെയ്ത ദ്രൗപതിയെ? ഓർമ്മയുണ്ടായിരിക്കണം…
കാരണം കാലമിത്ര കഴിഞ്ഞിട്ടും അവളുടെ അലർച്ചകൾ ശമനം കിട്ടാത്ത ആത്മാക്കളെ പോലെ അലയുന്നുണ്ടിവിടെ.
ഇന്നിതാ യുഗങ്ങൾക്കപ്പുറം മറ്റൊരു ദ്രൗപതി നിന്നെ തേടി എത്തിയിരിക്കുകുന്നു. എനിക്ക് പറയുവാൻ, മോഹിച്ച കല്യാണസൗഗന്ധികങ്ങളുടേയോ, കുരുക്ഷേത്ര യുദ്ധത്തിന്റെയോ കഥകളില്ല. ഞാൻ രാജ്ഞിയല്ല, അധികാരത്തിൻ്റെ സൗഭാഗ്യങ്ങൾ എനിക്കില്ല.
ഞാൻ ഒരു അമ്മ മാത്രമാണ് .എനിക്ക് പറയുവാനുള്ളതും അതാണ്, ദ്രൗപതി എന്ന ഈ അമ്മയുടെ കഥ..

മീനാക്ഷി,
എൻ്റെ മകൾ, എൻ്റെ ജീവൻ്റെ പാതി. അമ്മയെന്ന രണ്ടക്ഷരങ്ങൾക്ക് സ്നേഹത്തിൻ്റെ ഇളം ചൂടും വാത്സല്യത്തിൻ്റെ ഗന്ധവും ഉണ്ടെന്നു എന്നെ പഠിപ്പിച്ചവൾ.

അവളുടെ പാല്പുഞ്ചിരികളും കുട്ടികുറുമ്പുകളും ആയിരുന്നു എൻ്റെ ഹൃദയമിടിപ്പിന് താളം നൽകിയിരുന്നത്

സന്ധ്യാദീപത്തിനു മുന്നിൽ എൻ്റെ കുഞ്ഞിനെ മടിയിലിരുത്തി ഹരി നാമം ചൊല്ലികൊടുക്കുമ്പോഴൊക്കെ എൻ്റെ ലോകം എൻ്റെ കൈകൾക്കുള്ളിൽ സുരക്ഷിതമാണെന്ന് ഞാൻ സന്തോഷിച്ചിരുന്നു.

തൈര് കുഴച്ച ചോറുരുള ഉണ്ണാതെ എൻ്റെ കുസൃതിക്കുടുക്ക പൊട്ടിച്ചിരിച്ചോടുമ്പോൾ അവളുടെ പിന്നാലെ ഓടി അവളെ ഊട്ടാനുള്ള കളിക്കൂട്ടുകാരി കൂടെ ആയിരുന്നു ഈ അമ്മ.

ഞാൻ പറയാറുള്ള മുത്തശ്ശി കഥകൾ കേട്ട് കൺമിഴിക്കുമ്പോഴും ഒരു നൂറു ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നു അവൾക്ക് കൗതുകം കൊള്ളാൻ.

കരിമഷി എഴുതാൻ വിടർന്ന കുഞ്ഞുകൺപീലികൾക്കിടയിലെ കണ്ണാടിത്തിളക്കമുള്ള കണ്ണുകൾ..അവിടെയായിരുന്നു കൃഷ്ണാ എന്നിലെ മാതൃ സ്നേഹത്തിൻ്റെ ആഴവും പരപ്പും ഞാൻ അളന്നിരുന്നത്.

അന്ന്,
അവൾ ചുട്ടുവെച്ച ചൂടാറാത്ത മണ്ണപ്പങ്ങൾക്ക് ബാല്യത്തിൻ്റെ സുഗന്ധമാണെന്നു എനിക്ക് എപ്പോഴും തോന്നാറുണ്ട്.

ഹേ കൃഷ്ണ
കാലമെത്ര കഴിഞ്ഞാലും കാമവെറി പൂണ്ട ദുശ്ശാസനന്മാർ ഇരുട്ടിൻ്റെ മറവിലിന്നും പുനർജ്ജനിക്കാറുണ്ട്

കാമം നുരയുന്ന കഴുകൻ കണ്ണുകളുമായി അവർ അവസരങ്ങൾക്ക് വേണ്ടി പാർത്തിരിക്കുന്നു.

നിർഭാഗ്യത്തിൻ്റെ ഇരുണ്ട ഒരു നിമിഷം മാത്രം മതി അവന് ഇരയെ പിടിക്കാൻ, അവൻ്റെ കാമത്തിന് മുന്നിൽ അമ്മ പെങ്ങന്മാർ ഇല്ല. .കുഞ്ഞു പെണ്മക്കൾ ഇല്ല. ഉള്ളത് വെറും ശരീരം മാത്രം.

ഒരു നിമിഷം, കാച്ചിയ പാലുമായി ഉമ്മറത്തേക്ക് എത്താൻ ഞാൻ വൈകിയ ഒരേ ഒരു നിമിഷത്തിലായിരിക്കണം എനിക്ക് എൻ്റെ മകളെ നഷ്ടമായത്.

മുറ്റത്തെ മരത്തണലിൽ കളിച്ചുകൊണ്ടിരുന്ന എൻ്റെ മകൾക്ക് പകരം അവൾ ശേഷിപ്പിച്ച ശൂന്യതയും ഉടഞ്ഞ കുറേ മണ്ണപ്പങ്ങളും മാത്രം ബാക്കി…

ഭീതി .. ഒരമ്മയ്ക്ക് മാത്രം മനസിലാകുന്ന അപകടസൂചനയുടെ ഭീതി പതുക്കെ പടര്‍ന്നു കയറുന്നു..

മറുപടിയില്ലാത്ത വിളികൾക്കു പിന്നാലെ എങ്ങോട്ടെന്നില്ലാതെ കാലുകൾ ചലിച്ചു കൊണ്ടേയിരുന്നു

നിമിഷങ്ങൾക്ക് കനം വെയ്ക്കുമ്പോൾ എന്‍റെ നെഞ്ചിടിപ്പുകൾ നിയന്ത്രണാതീതമാവുകയായിരുന്നു.

വേദനിച്ചിരുന്നിരിക്കാം അവൾക്ക്… അമ്മിഞ്ഞപ്പാല്‍ നുകർന്ന്, അമ്മേ എന്ന് കൊഞ്ചിയിരുന്ന ചുണ്ടുകൾ അലറി കരയാനായി പിളർന്നിരിക്കാം…

നിസ്സഹായയായി പിടഞ്ഞിട്ടുണ്ടാകണം അവൾ… പൂമ്പാറ്റയെ പോലെ ചിറകുകൾ മുളയ്ക്കുമെന്നും മഴവില്ലിൻ്റെ അറ്റം തൊടണമെന്നുമൊക്കെ മാത്രം സ്വപ്നം കണ്ടിരുന്ന കണ്ണുകളിൽ ഭീതി നിറഞ്ഞിട്ടുണ്ടാകണം ,

ഭ്രാന്തമായ അലച്ചിലിനോടുവിൽ ഞാൻ കണ്ടു… വന്യമായ ഏതോ മഹാ പാതകത്തിൻ്റെ അവശേഷിപ്പെന്നോണം അലസമായി വലിച്ചെറിയപ്പെട്ട അവളുടെ കുഞ്ഞുപാവാട.

കണ്ണുകളുയർത്താൻ പോകുന്നത് ഏതൊരമ്മയുടെയും രക്തം മരവിപ്പിക്കുന്ന കൊടും പാപത്തിനു സാക്ഷിയാവാൻ വേണ്ടിയായിരിക്കും എന്ന് അറിഞ്ഞിരുന്നില്ല ഞാന്‍

പെരുവിരൽ മുതൽ ഉച്ചിവരെ ഇരഞ്ഞു കയറുന്ന രോഷം കൈവിരലുകളിലേക്ക് പടരവേ, കണ്മുന്നിൽ കണ്ട അരിവാളിൽ ഞാൻ പിടിമുറുക്കി.

സകലതും എരിച്ചടക്കാനായി രോഷം
ആളിക്കത്തവെ, ഹൃദയം രണ്ടായി പിളരവേ സർവ്വശക്തിയുമെടുത്ത്‌ ഞാനോങ്ങി വെട്ടി.

കണ്മുന്നിൽ കിടന്നു പിടയുന്ന എന്‍റെ കുരുന്നിന് വേണ്ടി, അവൻ്റെ ചുടു ചോര ചിന്തിയ പാപത്തറയായി നിലം മാറുന്നതു വരെ ഞാൻ വെട്ടി.

വീണ്ടും വീണ്ടും…
അവൻ്റെ പ്രാണന്‍റെ അവസാന ശ്വാസം നിലയ്ക്കുന്നതു വരെ,.. എന്നിലെ രോഷം കേട്ടടങ്ങും വരെ.. അവിടം രക്തക്കളമാകും വരെ ഞാൻ വെട്ടി.

പ്രാണനില്ലാത്ത എന്‍റെ കുഞ്ഞിന്‍റെ ശരീരം കയ്യിലെടുക്കവെ കൈകൾ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു, ഹൃദയം നുറുങ്ങുകയായിരുന്നു.

ഓമനത്തം വിട്ടുമാറാത്ത എന്‍റെ പിഞ്ചുകുഞ്ഞിന്‍റെ മുഖത്തെ ചോരപ്പാടുകൾക്ക്‌ വേണ്ടി കരയാൻ ഇനി എനിക്ക്‌ കണ്ണുനീരില്ല.

കുഞ്ഞേ നീയീ അമ്മയോട് ക്ഷമിക്കുക….

ഹേ കൃഷ്‌ണാ ,
വിടരുംമുൻപേ വാടിക്കൊഴിഞ്ഞ കുഞ്ഞുപുഷ്‌പം പോലെയെന്‍റെ മകളിതാ ചിതയിൽ കിടക്കുന്നു .

എൻ്റെ കുഞ്ഞിൻ്റെ പാൽപ്പുഞ്ചിരികൾ ഓർമകളെ വേട്ടയാടും വരെ, ദ്രൗപതിയുടെ രോഷം ഈ ചിതയിലെ തീ പോലെ ശമനമില്ലാതെ ജ്വലിച്ചുകൊണ്ടേയിരിക്കും .

എന്‍റെ കുരുന്നിന്‍റെ ചിരികളെ മായ്ച്ചവന്‍റെ ചുടുചോരയില്‍ കുതിര്‍ന്ന കൈകൾ കൊണ്ട് കെട്ടഴിഞ്ഞ മുടി വാരി ഞാൻ നെറുകയിലമര്‍ത്തി കെട്ടി .

കാലമെത്ര കഴിഞ്ഞാലും ഓരോ ദ്രൗപതിയുടെ മുടിക്കെട്ടിനും ചുടുചോരയുടെ ഗന്ധമായിരിക്കും കൃഷ്‌ണാ ….

ഞാൻ ദ്രൗപതി,
പ്രതികാരം പ്രതിഷേധമാക്കിയവൾ,
ദുശ്ശാസനന്‍റെ ചുടുരക്തം അണിഞ്ഞവൾ,
എന്‍റെ ആത്മരോദനത്തിന്‍റെ അലർച്ചകൾക്ക് മോക്ഷമെവിടെ?
എൻ്റെ മാതൃത്വത്തിൻ്റെ വിങ്ങലുകൾക്ക്‌ ആത്മശാന്തി എവിടെ?…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top