സംവാദങ്ങൾ സിനിമയിൽ നിന്ന് വ്യക്തികളിലേക്കു മാറുമ്പോൾ സിനിമയെ അനുഭവിക്കാനുള്ള അവസരങ്ങള്‍ നഷ്ടമാകുമെന്ന് മഞ്ജുവാര്യര്‍

ഓരോ സിനിമയും ആത്യന്തികമായി പ്രേക്ഷകർക്കുള്ളതാണെന്നും അതിനെ സ്വീകരിക്കാനും വിമര്‍ശിക്കാനും ഉള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ടെന്നും നടി മഞ്ജുവാര്യര്‍. ഐഎഫ്എഫ്കെയുടെ സമാപനവുമായി ബന്ധപ്പെട്ട് നടി എഴുതിയ ഫെയ്സ് ബുക്കിലാണ് ഈ പരാമര്‍ശം. നടി പാര്‍വതി മമ്മൂട്ടി ചിത്രം കസബെ വിമര്‍ശിച്ച പശ്ചാത്തലത്തില്‍ വന്ന ഈ പരാമര്‍ശം ആകാംക്ഷയോടെയാണ് സിനിമാലോകം കാണുന്നത്. വിമർശനങ്ങളെയും അഭിനന്ദനങ്ങളെയും സംയമനത്തോടെ ഉൾക്കൊള്ളുമ്പോഴാണ് സിനിമ എന്ന കല നമുക്ക് പ്രാപ്യമാവുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചലച്ചിത്ര മേളകളിലെ സംവാദങ്ങൾ സിനിമയിൽ നിന്ന് വ്യക്തികളിലേക്കു മാറുമ്പോൾ സിനിമയെ അറിയാനും അനുഭവിക്കാനും ഉള്ള അവസരങ്ങളാണ് നമുക്ക് നഷ്ടമാവുന്നത് എന്നും താരം ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ഒരു സിനിമാ പ്രവർത്തക എന്ന നിലയ്ക്ക് ഐഎഫ്എഫ്കെ യും അതുപോലെയുള്ള ചലച്ചിത്രമേളകളും എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നെ വിസ്മയിപ്പിക്കുന്ന, എന്റെ പരിമിതികളെക്കുറിച്ചും അറിവില്ലായ്മകളെക്കുറിച്ചും എന്നെ ബോധവതിയാക്കുന്ന, എന്നിലെ വിദ്യാർത്ഥിയെ കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന ഒരുപാടു കാഴ്ചകൾ അവിടെയുണ്ടെന്നും മഞ്ജു പറയുന്നു പോസ്റ്റിലുണ്ട്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
കേരളത്തിനെ ലോകസിനിമയുടെ ജീവസ്സുറ്റ സ്പന്ദനങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന കാഴ്ചയുടെ ഉത്സവം, IFFK , ഇന്ന് സമാപിക്കുകയാണ്. ഓഖി ചുഴലിക്കാറ്റ് നമ്മെയെല്ലാം ദുഖത്തിലാഴ്ത്തിയ ദിവസങ്ങളായതു കൊണ്ട് ആഘോഷത്തിമിർപ്പുകൾ ഒഴിവാക്കി സംഘടിപ്പിച്ച ഒരു വേദിയുമായി IFFK. പൊലിഞ്ഞു പോയ ഒരുപാടു ജീവിതങ്ങൾക്കും കുടുംബങ്ങൾക്കുമുള്ള പ്രാർത്ഥന നിറഞ്ഞ ദിവസങ്ങളിലൂടെയാണ് നമ്മളിപ്പോഴും കടന്നു പോകുന്നത്. സിനിമയിലേതു പോലെയുള്ള അത്ഭുതങ്ങൾ കടലിൽ കാണാതെ പോയ സഹോദരങ്ങൾക്ക് മേൽ സംഭവിക്കട്ടെ എന്ന് ആശിക്കുന്നു.
ഒരു സിനിമാ പ്രവർത്തക എന്ന നിലയ്ക്ക് IFFK യും അതുപോലെയുള്ള ചലച്ചിത്രമേളകളും എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നെ വിസ്മയിപ്പിക്കുന്ന, എന്റെ പരിമിതികളെക്കുറിച്ചും അറിവില്ലായ്മകളെക്കുറിച്ചും എന്നെ ബോധവതിയാക്കുന്ന, എന്നിലെ വിദ്യാർത്ഥിയെ കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന ഒരുപാടു കാഴ്ചകൾ അവിടെയുണ്ട്.
ഓരോ സിനിമയും ആത്യന്തികമായി പ്രേക്ഷകർക്കുള്ളതാണ് എന്നും ഞാൻ വിശ്വസിക്കുന്നു. അതിനെ വിമർശിക്കാനും സ്വീകരിക്കുവാനും ഉള്ള അവകാശം അവർക്കുണ്ട്. വിമർശനങ്ങളെയും അഭിനന്ദനങ്ങളെയും സംയമനത്തോടെ ഉൾക്കൊള്ളുമ്പോഴാണ് സിനിമ എന്ന കല നമുക്ക് പ്രാപ്യമാവുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചലച്ചിത്ര മേളകളിലെ സംവാദങ്ങൾ സിനിമയിൽ നിന്ന് വ്യക്തികളിലേക്കു മാറുമ്പോൾ സിനിമയെ അറിയാനും അനുഭവിക്കാനും ഉള്ള അവസരങ്ങളാണ് നമുക്ക് നഷ്ടമാവുന്നത്.
ഇപ്പോൾ തന്നെ ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു നമ്മുടെ ഈ മേള.
കാൻ, ബുസാൻ, ടോറോന്റോ തുടങ്ങിയ മറ്റു ചലച്ചിത്രമേളകളെപ്പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ചലച്ചിത്ര പ്രേമികളെ കേരളത്തിലേക്ക് ഇനിയും കൂടുതൽ ഇഷ്ടത്തോടെ നയിക്കുന്ന ഒന്നാവട്ടെ നമ്മുടെ IFFK യും!
manju warrier, IFFK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here