രാജസ്ഥാനിലെ ഉപതദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസിന്റെ മുന്നേറ്റം

തിരഞ്ഞെടുപ്പ് നടന്ന നാല് ജില്ലാ പരിഷദുകളും കോണ്‍ഗ്രസ് നേടി. 27 പഞ്ചായത്ത് സമിതികളില്‍ 16, 14 നഗര്‍പാലികകളില്‍ ആറ് എന്നിങ്ങനെ കോണ്‍ഗ്രസ് നേടി. ഡിസംബര്‍ 17നാണ് ഈ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്.
രാജസ്ഥാനില്‍ ബിജെപിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നാണ് ഈ ഫലം വ്യക്തമാക്കുന്നതെന്ന് പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു. ആല്‍വാര്‍, അജ്മീര്‍ ലോക്‌സഭാ സീറ്റുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലും മണ്ഡല്‍ഗഢ് നിയമസഭ ഉപതിരഞ്ഞെടുപ്പിലും ഇതേ ജനവിധിയാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. മൂന്നും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. മൂന്നിടങ്ങളിലും ജനപ്രതിനിധികളുടെ മരണമാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായിരിക്കുന്നത്.
മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിംഗിന്റെ സ്വാധീന മേഖലയും പാര്‍ട്ടിയുടെ ശക്തികേന്ദ്രവുമായ ബാരന്‍ ജില്ലയിലെ രണ്ട് നഗരപാലിക വാര്‍ഡുകളിലെ തോല്‍വി ബിജെപിക്ക് ക്ഷീണമായി. അതേസമയം പാര്‍ട്ടിയെ സംബന്ധിച്ച് ഗുണമുണ്ടായെന്നും കോണ്‍ഗ്രസില്‍ നിന്ന് പല സീറ്റുകളും പിടിച്ചെടുക്കാനായെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആനന്ദ് ശര്‍മ അവകാശപ്പെട്ടു. ഓഗസ്റ്റിലെ നഗരസഭ ഉപതിരഞ്ഞെടുപ്പുകളില്‍ 37ല്‍ 19 സീറ്റുകള്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 10 സീറ്റാണ് ബിജെപിക്ക് കിട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here