വ്യവസായ വകുപ്പിന് ചരിത്ര നേട്ടം: കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍

തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലെത്തി. ഈ സാമ്പത്തിക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കണക്കുകള്‍ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചേര്‍ന്ന് 34.19 കോടിരൂപ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക
വര്‍ഷം ഇതേ കാലയളവില്‍ 113 കോടി രൂപ നഷ്ടമുണ്ടായടുത്താണ് ഈ റിക്കോര്‍ഡ് ലാഭം. കെ.എം.എം.എല്‍., ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ എന്നീ സ്ഥാപനങ്ങള്‍ ആദ്യപാദത്തില്‍ വന്‍ നേട്ടം കൊയ്തു. 136 കോടി രൂപയുടെ ലാഭം നേടിയ കെ.എം.എം.എല്‍. അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ തവണ ഇതേ സമയത്ത് 15 കോടി മാത്രമായിരുന്നു കെ.എം.എം.എലിന്റെ ലാഭം. 18.87 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സും ചരിത്രമെഴുതി. കഴിഞ്ഞ തവണ ഇതേ സമയത്ത് 97 ലക്ഷം രൂപയായിരുന്നു ഇവിടെ ലാഭം. 2016-17 സാമ്പത്തീക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 3 കോടി രൂപ ലാഭമുണ്ടായിരുന്ന ടെറ്റാനിയം നേട്ടം 20 കോടിയിലെത്തിച്ചു. കഴിഞ്ഞ തവണ ഇതേ സമയം നഷ്ടത്തിലായിരുന്ന കെ.എസ്.ഐ.ഇ ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ലാഭത്തിലായി. സാമ്പത്തീക വര്‍ഷം അവസാനിക്കുമ്പോഴേക്കും കൂടുതല്‍ കമ്പിനികള്‍ പ്രവര്‍ത്തന ലാഭം നേടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായ കമ്പിനികളാണ് ഈ സര്‍ക്കാരിന്റ ഒന്നര വര്‍ഷത്തിനിടയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയുമ്പോള്‍ 131.60 കോടി രൂപയായിരുന്നു നഷ്ടം. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ വര്‍ഷം 71 കോടി രൂപയിലധികം നഷ്ടം നികത്തിയിരുന്നു. പൊതുമേഖലാകമ്പിനികളെ ലാഭത്തിനാക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ സമഗ്ര ഇടപെടലാണ് വ്യവസായ വകുപ്പിന്റെ ചരിത്ര നേട്ടത്തിന് പിന്നിലെന്ന് വ്യവസായ മന്ത്രി പറഞ്ഞു. പദ്ധതി വിഹിതം 100 കോടിയില്‍ നിന്ന് 270 കോടിയാക്കി കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയിരുന്നു. കമ്പനികളുടെ പുനരുദ്ധാരണത്തിനായി പ്രൊഫഷണല്‍ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ടെല്‍ക്ക്, കെല്‍, ഓട്ടോകാസ്റ്റ്, കെ.എ.എല്‍ തുടങ്ങിയ കമ്പിനികളിലെ ആധുനികവത്ക്കരണ നടപടികള്‍ അന്തിമഘട്ടത്തിലാണ്. കെ.എം.എം.എല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, മലബാര്‍ സിമന്റ്‌സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിപുലീകരണ പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കരിമണലില്‍ നിന്ന് ടൈറ്റാനിയം മെറ്റല്‍ പോലുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി വ്യവസായ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി പഠനവും പുരോഗമിക്കുകയാണ്. വിപണിതാത്പര്യങ്ങള്‍ക്കനുസരിച്ച്ഉത്പന്നങ്ങളുണ്ടാക്കുന്ന ആധുനിക വ്യവസായ പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here