മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞുവീണുമരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ പത്മഭൂഷൺ മടവൂര്‍ വാസുദേവന്‍ നായര്‍ (87) അന്തരിച്ചു. കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ വച്ചാണ് മരണം സംഭവിച്ചത്. കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10.40ഓടെയാണ് സംഭവം. 2011ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. രാവണ വിജയം കഥകളിയില്‍ രാവണ വേഷം ആടിക്കൊണ്ടിരിക്കെയായിരുന്നു മരണം. പച്ച, കത്തി, മിനുക്ക്, താടി തുടങ്ങിയവയിലെ എല്ലാ വേഷങ്ങളും ഇണങ്ങുന്ന കലാകാരനായിരുന്നു അദ്ദേഹം.
കഥകളിയില്‍ പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കൽപ്പം തുടങ്ങിയവ മടവൂരിന്റെ മികച്ച വേഷങ്ങളായിരുന്നു. കേരളകലാമണ്ഡലം പുരസ്കാരം, തുളസീവനം പുരസ്കാരം, സംഗീതനാടക അക്കാദമി പുരസ്കാരം, കേന്ദ്ര സർക്കാർ ഫെലോഷിപ്പ്, കോട്ടക്കൽ ആര്യവൈദ്യശാലയുടെ “രംഗകുലപതി” പുരസ്കാരം, കലാദർപ്പണ പുരസ്കാരം, ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി പുരസ്കാരം, 1997ൽ കേരള ഗവർണറിൽ നിന്നും വീരശൃംഖല തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സാവിത്രി അമ്മയാണ് ഭാര്യ. മക്കൾ: മധു, മിനി, ഗംഗ തമ്പി(ഭരതനാട്യം നർത്തകി)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here