ആമിയ്ക്കെതിരെയുള്ള കമന്റുകള്‍ക്ക് കത്രിക പൂട്ടിട്ട് സംവിധായകനും, നിര്‍മ്മാണ കമ്പനിയും; മാപ്പ് പറഞ്ഞ് ഫെയ്സ് ബുക്ക്

ആമി സിനിമയുടെ റീലിസിനൊപ്പം തിരികൊളുത്തിയ ഒരു വാര്‍ത്തയായിരുന്നു ചിത്രത്തിനെതിരായ മോശം കമന്റുകള്‍ അപ്രത്യക്ഷമാകല്‍. കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിനൊപ്പം റിലീസ് ചെയ്ത് നെഗറ്റീവ് കമന്റുകളില്‍ പലതും ഒരു ഷോ പോലും പൂര്‍ത്തിയാക്കാതെ ഫെയ്സ് ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സിനിമയുടെ റീലിസിനൊപ്പം തന്നെ ഈ അപ്രത്യക്ഷ ‘വാര്‍ത്ത’കളും വലിയ വാര്‍ത്തയായി.
കമലിന്റെ ആ പഴയ അഭിപ്രായ സ്വാതന്ത്ര വാദത്തിന് കുട ചൂടിയവരും അല്ലാത്തവരും വാര്‍ത്ത ഏറ്റ് പിടിച്ചു. ചിത്രത്തിനെതിരായി എന്ത് ഫെയ്സ് ബുക്ക് കമന്റിട്ടാലും അത് താനെ അപ്രത്യക്ഷമാവും. ഇത് എന്ത് അത്ഭതം എന്ന് അധികം ചിന്തിച്ച് മെനക്കെടേണ്ടി വന്നില്ല, ഇത് അത്ഭുതമല്ല അണിയറയിലെ ചരട് വലിയാണെന്ന് എല്ലാവരും തിരിച്ചറിയുകയും ചെയ്തു. സിനിമാ നിര്‍മ്മണ കമ്പനിയായ റിയല്‍ ആന്റ് റിയല്‍ കമ്പനിയായിരുന്നു ആ ‘ചാത്തന്‍’. മോശം റിവ്യൂകള്‍ തേടിപിടിച്ച് അപ്രത്യക്ഷമാക്കുകയാണ് കമ്പനി. ബൗദ്ധികസ്വത്തവകാശ ലംഘനമെന്ന വ്യാജ പരാതി ഫെയ്സ് ബുക്ക് അധികൃതര്‍ക്ക് നല്‍കിയായിരുന്നു ഈ ചാത്തന്‍ സേവ. ചലച്ചിത്രസംവിധായകനായ വിനോദ് മങ്കര എഴുതിയ റിവ്യൂ ആണ് ആദ്യം അപ്രത്യക്ഷമായത്. എന്നാല്‍ അഭിപ്രായ സ്വാന്തന്ത്ര്യത്തിന് വേണ്ടി മുറ വിളി കൂട്ടിയ കമലിനെ അത് വരെ ആരും സംശയിച്ചതുമില്ല.
കമ്പനിയുടെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ എന്ന ലൈനിലായിരുന്നു സിനിമാ നിരൂപ നിരൂപകരുടെ പോസ്റ്റുകളുടെ അജ്ഞാത വാസം. എന്നാല്‍ പോസ്റ്റ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്ക് അധികൃതരെ ബന്ധപ്പെട്ടതോടെയാണ് റിയല്‍ ആന്റ് റിയല്‍ കമ്പനിയ്ക്ക് പിന്നില്‍ നിന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടക്കാരനായ സംവിധായകനായിരുന്നു ആന്റി ഹീറോ കളിച്ചതെന്ന് തിരിച്ചറിഞ്ഞത്. സംവിധായകന്‍ വിനോദ് മങ്കര തന്റെ ഫേയ്സ്ബുക്കില്‍ ഏഴുതിയ ആമിയുടെ നെഗറ്റീവ് റിവ്യൂവാണ് ആദ്യം അപ്രത്യക്ഷമായത്. തുടര്‍ന്ന് മറ്റുള്ള സിനിമാ നിരൂപകര്‍ എഴുതിയ നെഗറ്റീവ് റിവ്യൂകളും അപ്രത്യക്ഷമാകുകയായിരുന്നു.
മൂന്നാംകക്ഷി തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് പോസ്റ്റ് നീക്കിയതെന്ന് കാണിച്ച് ഫെയ്സ് ബുക്ക് ഇവര്‍ക്ക് മറുപടി നല്‍കുകകൂടി ചെയ്തതോടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ മുഖവും പുറത്ത് വന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ഫെയ്സ് ബുക്ക് ആ പോസ്റ്റുകളെല്ലാം തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തു. പോസ്റ്റ് നീക്കം ചെയ്തതിന് ഇവരോട് ഫെയ്സ് ബുക്ക് അധികൃതര്‍ ഇമെയിലിലൂടെ മാപ്പും പറഞ്ഞു. ഇതോടെ ഇതിന് പിന്നില്‍ കളിച്ചവരുടെ മുഖം മൂടി അഴിഞ്ഞ് വീഴുകയും ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് ക്ഷതം സംഭവിച്ചെന്ന് വാദിച്ച സംവിധായകനില്‍ നിന്ന് ഇത്തരത്തിലൊരു ചരടുവലി ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. വിരോധാഭാസം എന്നത് എന്താണെന്ന് ഉദാഹരണ സഹിതം കാണിച്ച് തന്നു സംവിധായനും കൂട്ടരും. അണിയറ പ്രവര്‍ത്തകരുടെ ഈ നടപടിയില്‍ എല്ലാ മേഖലയില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here