Advertisement

നമ്മെ ഭരിക്കുന്ന കള്ളങ്ങള്‍

March 7, 2018
2 minutes Read

ഉന്മേഷ് ശിവരാമന്‍

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നേതൃസ്ഥാനം വഹിച്ച നേതാവ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി.നാട്ടു രാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയത് പട്ടേലാണ്. മരിക്കുന്നത് വരെ(1950 ഡിസംബര്‍ 15) കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു അദ്ദേഹം. എന്നിട്ടും , ബിജെപിയുടെ സര്‍ക്കാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുകയാണ്.ഗുജറാത്തില്‍ 182 മീറ്റര്‍ ഉയരത്തിലാണ് പ്രതിമാ നിര്‍മ്മാണം പുരോഗമിക്കുന്നത്.2,989 കോടി രൂപയാണ് ചെലവ്. പട്ടേലിന് കോണ്‍ഗ്രസ് അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്ന കള്ളമാണ്, ബിജെപിയുടെ ന്യായവാദം. യഥാര്‍ത്ഥ ലക്ഷ്യം മറ്റൊന്നാണ് ; ഗുജറാത്തിലെ പട്ടേല്‍ വോട്ടുബാങ്ക്. രണ്ട് തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ തന്ത്രം വിജയിച്ചു. പ്രതിമകള്‍ നിര്‍മ്മിച്ചും പ്രതിമകള്‍ തകര്‍ത്തും ചരിത്രത്തെ ‘ഹൈജാക്ക് ‘ ചെയ്യുകയാണ് ആര്‍എസ്എസ് / ബിജെപി ‘പാപ്പരത്തം’.

ചരിത്രത്തെ റാഞ്ചുന്നവര്‍

ഇന്ത്യന്‍ രാഷ്ട്ര നിര്‍മ്മിതിയില്‍ ആര്‍എസ്എസിന്റെ പങ്കെന്ത് എന്ന ചോദ്യത്തിന് കൈ മലര്‍ത്തിക്കാണിക്കുകയേ തരമുള്ളൂ. ചോദ്യം ആവര്‍ത്തിച്ചാല്‍, ബ്രിട്ടീഷുകാരന് മാപ്പെഴുതിക്കൊടുത്ത് ജയില്‍മോചിതനായ ഗോള്‍വാള്‍ക്കറിന്റെ പേരുപറയും ചിലര്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഒരുപങ്കും വഹിക്കാത്തവര്‍ക്ക് ചരിത്രത്തെ മാറ്റിയെഴുതുകയല്ലാതെ മറ്റുവഴികളില്ലല്ലോ.

പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതും, ത്രിപുരയില്‍ ലെനിന്റെയും തമിഴ്‌നാട്ടില്‍ പെരിയാറുടെയും പ്രതിമകള്‍ തകര്‍ക്കുന്നതും ചരിത്രത്തെ ഇല്ലാതാക്കാനാണ്.

ത്രിപുരയിലെ വിജയം ബിജെപിയെ ഉന്മത്തരാക്കി. പൊതുവിടങ്ങളിലെ രണ്ടു ലെനിന്‍ പ്രതിമകളാണ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തത്. ജനങ്ങള്‍ ലെനിന്റെ പ്രതിമകള്‍ തകര്‍ത്തെറിയുന്നു എന്ന കുറിപ്പോടെ ആര്‍എസ്എസ് നേതാവ് രാം മാധവാണ് ഇതിന്റെ ചിത്രങ്ങള്‍ ആദ്യം പ്രചരിപ്പിച്ചത്. ബിജെപിക്കാര്‍ പ്രതിമ തകര്‍ക്കുന്നു എന്നല്ല രാം മാധവ് പറഞ്ഞത്.
ജനങ്ങള്‍ എന്നാണ് അദ്ദേഹം ഉപയോഗിച്ചത്. അത് ബോധപൂര്‍വ്വമാണ്.

ത്രിപുരയില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എതിരെ ജനവികാരം ഉണര്‍ന്നു എന്ന് സ്ഥാപിക്കാനായിരുന്നു രാം മാധവിന്റെ ട്വീറ്റ്.( തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ സിപിഐഎമ്മിന് എതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് വ്യക്തമാകുന്നത്. 66,000 വോട്ടുമാത്രമാണ് കുറഞ്ഞതെന്ന് കണക്കുകള്‍)

ത്രിപുരയിലെ വിജയം നല്‍കിയ അപാരമായ ആത്മവിശ്വാസത്തില്‍ നിന്നാണ് തമിഴ്‌നാട്ടില്‍ ഇനി പെരിയാറുടെ പ്രതിമകളാണ് തകര്‍ക്കേണ്ടതെന്ന് ബിജെപി നേതാവ് എച്ച് രാജ പറഞ്ഞത്.

പറയുക മാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്തു. തിരുപ്പത്തൂരിലെ പെരിയാറുടെ പ്രതിമ തകര്‍ത്ത ബിജെപിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ ബ്രാഹ്മണ്യ മേല്‍ക്കോയ്മയെ ചെറുത്ത പെരിയാറുടെ പ്രതിമകള്‍ തകരേണ്ടതാണെന്ന ആര്‍എസ്എസ് ബോധ്യമാണ് എച്ച് രാജയിലൂടെ പുറത്തുവന്നത്.

അതുവഴി ദ്രാവിഡ സംസ്‌കാരത്തിന്റെ തകര്‍ച്ചയും സവര്‍ണ്ണതയുടെ പുന:സ്ഥാപനവുമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. വിവാദമായതോടെ ട്വീറ്റ് എച്ച് രാജ തന്നെ പിന്‍വലിച്ചു .

 

പരസ്യമായ ഇത്തരം കലാപാഹ്വാനങ്ങള്‍ക്കും കള്ളപ്രചാരണങ്ങള്‍ക്കും ബിജെപിക്ക് വഴികാട്ടിയാവുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞ പാക്-മന്‍മോഹന്‍ ഗൂഢാലോചനയെന്ന കള്ളക്കഥ പൊളിഞ്ഞിട്ടും ഒരു തിരുത്തും നല്‍കാത്തവരാണ് ബിജെപിക്കാര്‍.

മോദി പറഞ്ഞ കള്ളങ്ങള്‍

2017 ഡിസംബര്‍ 14 ന് ‘ഹിന്ദു’ പത്രത്തിന്റെ എഡിറ്റ് പേജില്‍ അമിത് വര്‍മ്മ എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.’ ട്രംപും മോദിയും ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ഭാഷ സംസാരിക്കുന്നു എന്നതില്‍ പലരും അത്ഭുതപ്പെടുന്നു. അതിശയിക്കാന്‍ ഒന്നുമില്ല. ബഹുസ്വരതയുടെ സൗമ്യ വികാരങ്ങളെക്കാള്‍, ആളുകളെ വോട്ടുബൂത്തിലേക്ക് തെളിക്കുക വെറുപ്പ് എന്ന വികാരമാണ്.’ ആര്‍എസ്എസ്/ ബിജെപി നേതാക്കള്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്നവരാണ്.മോദിയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അടുത്തകാലത്ത് വലിയ ആള്‍ക്കൂട്ടങ്ങളെ സാക്ഷിയാക്കി മോദി പ്രസംഗിച്ച പലതും വാസ്തവ വിരുദ്ധമാണെന്ന് ഇന്ത്യയിലെ വസ്തുതാ പരിശോധക സൈറ്റായ ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നുണ്ട്. അതില്‍ ചിലത് ഇവയാണ്.

1. രാജ്യത്തെ ആദ്യ മെട്രോ വണ്ടിയില്‍ മുന്‍ പ്രധാനമന്ത്രി വാജ്‌പേയ് യാത്രികനാണെന്ന് മോദി പ്രസംഗിച്ചു. ദില്ലി മെട്രോയെയാണ് മോദി ഉദ്ദേശിച്ചത്. എന്നാല്‍, രാജ്യത്തെ ആദ്യ മെട്രോ കൊല്‍ക്കത്ത മെട്രോയാണ് എന്നതാണ് വസ്തുത

2. ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് പാക് പ്രതിനിധികളുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്ന് മോദി പ്രസംഗിച്ചു. ഇത് വസ്തുതാ വിരുദ്ധമെന്ന് പിന്നീട് തെളിഞ്ഞു.

3. ഗുണഭോക്താക്കള്‍ക്ക് പദ്ധതികളുടെ പ്രയോജനം നേരിട്ട് ലഭിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ നടപ്പിലാക്കിയത് തന്റെ സര്‍ക്കാരെന്ന് മോദി. യഥാര്‍ത്ഥത്തില്‍ ഈ പദ്ധതി നടപ്പിലായത് 2013ല്‍,മോദി സര്‍ക്കാര്‍ വരുന്നതിന് മുന്‍പാണ്.

4. 2016-ല്‍ ദീപാവലിക്ക് വിതരണം ചെയ്തതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉത്തര്‍പ്രദേശില്‍ ഈദിന് വിതരണം ചെയ്‌തെന്ന് മോദിയുടെ പ്രസംഗം.കണക്കുകള്‍ അനുസരിച്ച് പെരുന്നാളിന് വിതരണം ചെയ്തത് 13,500 മെഗാവാട്ടും ദീപാവലിക്ക് 15,400 മെഗാവാട്ടും. ഇവിടെയും മോദി പറഞ്ഞത് കള്ളമെന്ന് തെളിഞ്ഞു.

5. 2016 നവംബറിലെ കാണ്‍പൂര്‍ തീവണ്ടി അപകടത്തില്‍ ഐഎസ്‌ഐയ്ക്ക് പങ്കെന്ന് മോദി പ്രസംഗിച്ചു. എന്നാല്‍, യുപി പൊലീസും റെയില്‍വേ പൊലീസും രേഖാമൂലം ഇത്തരം ആരോപണങ്ങള്‍ ഖണ്ഡിച്ചിരുന്നു.

പട്ടാളമേധാവിയും രാഷ്ട്രീയം പറയും

മോദി സര്‍ക്കാരിന്റെ കരസേനാ മേധാവി നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായിരുന്നു. അടുത്ത കാലത്ത് ബിപിന്‍ റാവത്ത് പറഞ്ഞത് ഇങ്ങനെ.’ ബിജെപിയുടെ വളര്‍ച്ചയെക്കാള്‍ വേഗത്തിലാണ് അസമില്‍ എഐയുഡിഎഫ് ശക്തി പ്രാപിക്കുന്നത്. ഇത് അവിടുത്തെ ജനസംഖ്യാഘടനയ്ക്ക് ഭീഷണിയാണ്. എന്നാല്‍ ഈ ഘടനയില്‍ മാറ്റം വരുത്തി സ്ഥിതി സുരക്ഷിതമാക്കാന്‍ നമ്മുക്ക് കഴിയില്ല.’ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലീം കുടിയേറ്റം ഭീഷണിയാണെന്ന് സൂചിപ്പിക്കുകയാണ് ബിപിന്‍ റാവത്ത് ചെയ്തത്. നിയമപരമല്ലാത്ത കുടിയേറ്റത്തെ സൂചിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ മെയിന്‍ കാംഫില്‍ ഉപയോഗിച്ച അതേ വാക്കാണ് ബിപിന്‍ റാവത്ത് ഉപയോഗിച്ചത്. കരസേനാ മേധാവി ഇത്തരത്തില്‍ പരസ്യ രാഷ്ട്രീയ ഇടപെടല്‍ നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചു. കാരണം പേരുകേട്ട മോദീഭക്തനാണ് ബിപിന്‍ റാവത്ത്. മറ്റൊരു കാലത്തും ഉണ്ടാകാത്ത പോലെ സൈന്യമിപ്പോള്‍ ടെലിവിഷനുകള്‍ക്ക് മുമ്പില്‍ എത്തി പരസ്യ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നു.(മുതിര്‍ന്ന രണ്ടുപേരെ പിന്തള്ളിയാണ് റാവത്തിനെ കരസേനാ മേധാവിയാക്കിയതെന്ന് കൂടി ഓര്‍ത്താല്‍ ഇതിന്റെ അര്‍ത്ഥം വേഗത്തില്‍ മനസ്സിലാകും).

സത്യാനന്തര കാലത്തെ രാഷ്ട്രീയം

2005- ല്‍ പുറത്തിറങ്ങിയ ‘ബുക്ക് ഓണ്‍ ബുള്‍ഷീറ്റ്’ എന്ന പുസ്തകത്തില്‍ ഹാരി ഫ്രാങ്ക്ഫര്‍ട്ട് പറയുന്നത് ഇങ്ങനെയാണ്.’ നുണയന് അവന്റേതായ നിലപാടുണ്ട്. അവര്‍ നുണയാണ് പറയുക. എന്നാല്‍, ഇന്നത്തെ പലര്‍ക്കും ആ തത്വദീക്ഷ പോലുമില്ല. അവര്‍ക്ക് നേരോ നുണയോ എന്നതല്ല. ഉള്ളിലുള്ളത് പറയുക എന്നാണ്.’

ആര്‍എസ്എസ്/ബിജെപി രാഷ്ട്രീയത്തിന്റെ മുഖമുദ്രയിതാണ്. ചരിത്രത്തെ ഇല്ലാതാക്കുക. തങ്ങളുടെ ബോധ്യങ്ങളെ വസ്തുതയാക്കി അവതരിപ്പിക്കുക. മോദി സര്‍ക്കാര്‍ ചരിത്രം മാറ്റിയെഴുതാന്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചതും ഇതിനുവേണ്ടിയാണ്.

നവ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയാണ് ആര്‍എസ്എസ് തന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നവമാധ്യമങ്ങള്‍ വന്നതോടെ വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തുക വളരെ എളുപ്പമായിരിക്കുന്നു. സത്യാനന്തര കാലത്തെ , ബിജെപിയുടെ രാഷ്ട്രീയ വിജയങ്ങള്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിജയമാണ്. ഇത് അത്യന്തം അപകടകരമാണ്.

സഹായക ലേഖനങ്ങള്‍

1.ജനാധിപത്യത്തിലെ പട്ടാള പ്രസ്താവനകള്‍,സമകാലിക മലയാളം വാരിക,5 മാര്‍ച്ച് 2018
2.കള്ളങ്ങള്‍ നമ്മെ ഭരിക്കുന്നു,മാധ്യമം വാരിക,29 ജനുവരി 2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top