തന്നെ മകളായി പ്രഖ്യാപിക്കണം; ഹര്‍ജിയുമായി യുവതി കോടതിയില്‍

മകളായി തന്നെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾക്കെതിരെ ഹർജിയുമായി യുവതി കുടുബ കോടതിയിൽ. പ്രമുഖ ട്രാവൽ ഏജൻസി ‘ ട്രാവീസ’ ഉടമ കോട്ടയം മഠത്തിപ്പറമ്പിൽ ജോസഫ് ചാക്കോയുടേയും ഗ്രേസ് ചാക്കോയുടേയും മകൾ റൂബി ചാക്കോയാണ് മാതാപിതാക്കൾക്കും സഹോദരി ഗോൾഡിക്കും എതിരെ എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. പള്ളി രേഖയും ജനന സർട്ടിക്കറ്റും പാസ്പോർട്ടും അടക്കം ഔദ്യോഗീക തിരിച്ചറിയൽ രേഖകൾ പ്രകാരം താൻ ജോസഫ് ചാക്കോ – ഗ്രേസ് ദമ്പതികളുടെ മകളായിട്ടും മാതാപിതാക്കൾ തനിക്ക് പിതൃത്വം നിഷേധിക്കുകയാണെന്ന് യുവതി ഹർജിയിൽ ആരോപിക്കുന്നു.
കുടുംബക്കാരും നാട്ടുകാരും തന്നെ അംഗീകരിക്കുന്നുണ്ടെങ്കിലും മാതാവ് ഗ്രേസ് ചാക്കോ കഴിഞ്ഞ 40 വർഷമായി പിതാവിന്റെ അറിവോടെ തന്നെ അധിക്ഷേപിക്കുകയാണ് . പിതൃത്വം തെളിയിക്കാൻ താൻ DNA ടെസ്റ്റിനു വിധേയമാവണമെന്ന് മാതാവ് ഗ്രേസ് ആവശ്യപ്പെടുകയാണെന്നും റൂബി ഹർജിയിൽ പറയുന്നു. ആൺ കുഞ്ഞല്ലാതിരുന്നതുകൊണ്ട് മാതാവ് തന്നെ ശൈശവത്തിലേ ഉപേക്ഷിച്ചു .വീട്ടിലും പ്രവേശനം നിഷേധിക്കുകയാണ്. ഇന്ത്യൻ സമൂഹത്തിൽ പൊതുവേയുള്ള സ്ത്രീവിദ്വേഷത്തിന്റെയും സ്ത്രീകളോടുള്ള അതിക്രമത്തിന്റെയും ഇരയാണ് താൻ എന്നും യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .
ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഹാജരാകാൻ നിർദേശിച്ച് മൂന്നു പേർക്കും പ്രത്യക ദൂതൻ മുഖേന നോട്ടീസയച്ചു. മകളായി തന്നെ അംഗീകരിക്കാൻ നിർദേശിക്കണമെന്ന ഹർജിക്കൊപ്പം വീട്ടിൽ പ്രവേശിക്കാൻ അനുമതിയും പൊലീസ് സംരക്ഷണവും തേടി ഉപഹർജിയും സമർപ്പിച്ചിട്ടുണ്ട് . കേസ് അടുത്ത ആഴ്ച പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here