വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചാൽ മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കും : കേന്ദ്രം

വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ. തിങ്കളാഴ്ച്ച വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മാധ്യമങ്ങളിൽ വന്നത് വ്യാജവാർത്തയാണെന്ന പരാതി ലഭിച്ചാലാണ് സർക്കാർ നടപടി എടുക്കുക. പരാതി ലഭിച്ച ഉടൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവർക്ക് പരാതി സർക്കാർ കൈമാറി ഉപദേശം തേടും. 15 ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് സമിതികൾ സർക്കാരിനു തിരികെ നൽകണം. സമിതികൾ റിപ്പോർട്ട് നൽകുന്നതുവരെ ആരോപിതരായ മാധ്യമപ്രവർത്തകരുടെ അംഗീകാരം മരവിപ്പിക്കും.
സമിതിയുടെ റിപ്പോർട്ടിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാൽ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവർത്തകർക്കെതിരേ പിന്നീടൊരിക്കൽ പരാതി ലഭിച്ചാൽ ഒരു വർഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here