ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ തിളങ്ങി മലയാള സിനിമ; മലയാളത്തിന് ലഭിച്ചത് ഒമ്പത് പുരസ്‌കാരങ്ങൾ

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഒമ്പത്
പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് മാത്രം ലഭിച്ചത്. മലയാള സിനിമ തന്നെ വിസ്മയിപ്പിച്ചുവെന്നും താരങ്ങളുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടുവെന്നും ജൂറി അധ്യക്ഷൻ ശേഖർ കപൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച അവലംബിത കഥ, മികച്ച ഗായകൻ, മികച്ച ഛായാഗ്രഹണം, മികച്ച സഹനടൻ, പ്രത്യേക ജൂറി പരാമർശം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം എന്നീ വിഭാഗങ്ങളിലാണ് മലയാളത്തിന് പുരസ്‌കാരങ്ങൾ ലഭിച്ചത്.
മികച്ച സംവിധാകനായി ജയരാജിനെയാണ് ജൂറി തെരഞ്ഞെടുത്തത്. മികച്ച അവലംബിത കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ജയരാജിന്. ഭയാനകം എന്ന ചിത്രത്തിനാണ് ജയരാജിന് ഇരു പുരസ്‌കാരങ്ങളും ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിന് മികച്ച ഛായാഗ്രഹകനായി നിഖിൽ എസ് പ്രവീണിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം സജീവ് പാഴൂരിന്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിനാണ് പുരസ്‌കാരം. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിനാണ് ഫഹദ് ഫാസിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത്.
ടേക്ക് ഓഫിലെ അഭിനയത്തിന് പാർവ്വതിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച നടിക്കുള്ള കടുത്ത മത്സരത്തിനൊടുവിലാണ് പാർവ്വതിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ (ടേക്ക് ഓഫ്) എന്ന വിഭാഗത്തിൽ സന്തോഷ് രാജിന് ദേശീയ പുരസ്‌കാരം ലഭിച്ചു.
മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി യേശുദാസിനാണ് ലഭിച്ചിരിക്കുന്നത്. വിശ്വാസപൂർവ്വം മൻസൂർ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിനാണ് യേശുദാസ് പുരസ്‌കാരത്തിനർഹനായത്. ഇത് യേശുദാസിന്റെ എട്ടാമത്തെ ദേശീയ പുരസ്‌കാരമാണ്
മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തിലെത്തിയ ആളൊരുക്കം തെരഞ്ഞെടുത്തു.
malayalam bags 9 awards in national film award 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here