ദേശീയ കൗണ്‍സിലില്‍ നിന്ന് ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ലെന്ന് കാനം

മുതിർന്ന നേതാവ് സി. ദിവാകരനെ പാർട്ടി ദേശീയ കൗണ്‍സിലിൽനിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദിവാകരനെ ഒഴിവാക്കിയതിൽ വിഭാഗീയതയില്ല. പാർട്ടി ഭരണഘടന അനുസരിച്ച് 20 ശതമാനം പുതിയ അംഗങ്ങൾ വരണമെന്നുണ്ട്. ഇതിനാലാണ് ദിവാകരനെ ഒഴിവാക്കിയതെന്നും കാനം പറഞ്ഞു. പുതിയ അംഗങ്ങളെ തീരുമാനിച്ചത് ഐകകണ്ഠേനയെന്നും കാനം കൂട്ടിച്ചേർത്തു.
ദിവാകരനെ കൂടാതെ സത്യൻ മൊകേരി, സി.എൻ.ചന്ദ്രൻ, കമലാ സദാനന്ദൻ എന്നിവരെയാണ് ഒഴിവാക്കിയത്. ഒഴിവാക്കിയവരിൽ രണ്ടുപേർ ഇസ്മായിൽ പക്ഷക്കാരാണ്. കേരളത്തിൽനിന്ന് അഞ്ച് പുതിയ ആളുകളെ കൗൺസിലിൽ ഉൾപ്പെടുത്തി.
അതേ സമയം, തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്തി സി. ദിവാകരന് പരസ്യമായി അറിയിച്ചു. തനിക്ക് രാഷ്ട്രീയത്തില്‍ ഗോഡ്ഫാദര് ഇല്ലെന്നായിരുന്നു ദിവാകരന് പ്രതികരിച്ചത്. ശേഷം, കേരളത്തില്‍ നിന്നുള്ള പ്രതിനിധികളുടെ യോഗത്തില്‍ നിന്ന് ദിവാകരന് വിട്ടുനില്‍ക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here