നിപ; സ്ഥിതി ഗൗരവകരമെന്ന് ആരോഗ്യ വകുപ്പ്
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ഗൗരവകരമാണെന്ന് ആരോഗ്യ വകുപ്പ്. പൊതുജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് ആരോഗ്യ വകുപ്പ് ആശ്വസിച്ചിരിക്കെയാണ് ഇപ്പോള്‍ മൂന്ന് നിപ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ വീണ്ടും ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. മലപ്പുറത്ത് അവലോകന യോഗം ചേരും. നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം മരിച്ച കോട്ടൂര്‍ സ്വദേശി റസില്‍ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നേരത്തെ ചികിത്സ തേടിയിരുന്നു. റസില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് നിപാ ബാധിതമായി ഇസ്മായില്‍ ഇവിടെ ചികിത്സ തേടിയിരുന്നു. ഇയാളില്‍ നിന്നാണ് റസിലിന് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരിച്ച അഖില്‍, റസില്‍ എന്നിവരുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്നവരോട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here