കോണ്‍ഗ്രസിനുള്ളില്‍ കല്ലുകടിയായി ‘കേരളാ കോണ്‍ഗ്രസ്’

യുഡിഎഫ് മുന്നണിയിലേക്ക് കേരളാ കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാനുള്ള നീക്കം ഒടുവില്‍ മുന്നണിയില്‍ തന്നെ കല്ലുകടിയായി. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്ന് മാണി അവകാശവാദം ഉന്നയിച്ചു. കോണ്‍ഗ്രസിന് ഉറപ്പുള്ള സീറ്റ് മാണിക്ക് നല്‍കരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. എന്നാല്‍, ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകളനുസരിച്ച് കെ.എം. മാണിയുടെ അവകാശവാദത്തെ അംഗീകരിക്കാന്‍ നേതൃത്വം തീരുമാനമെടുത്തേക്കുമെന്നാണ്. ഇതേ കുറിച്ച് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തിയേക്കും.
എന്നാല്‍, സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സീറ്റ് മറ്റൊരു ഘടകക്ഷിക്ക് നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു. കെ.എം. മാണിക്ക് സീറ്റ് നല്‍കിയാല്‍ അത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. ‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയ അവസ്ഥയാണ്’ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഒരു കാരണവശാലും സീറ്റ് കെ.എം. മാണിക്ക് നല്‍കരുതെന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്‍ എന്നിവരും തുറന്നടിച്ചു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയ നേതാക്കള്‍ പോലും രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ മാണിയെ പിന്തുണക്കുന്നില്ല. കെ.എം. മാണിക്ക് കാര്യമായ വോട്ട് ബാങ്ക് ഇല്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ഒരു കൂട്ടം നേതാക്കളുടെ വാദം. ചെങ്ങന്നൂരില്‍ താന്‍ കൂടെനില്‍ക്കുന്നവര്‍ വിജയിക്കുമെന്ന് പല തവണ അവകാശപ്പെട്ട നേതാവാണ് കെ.എം. മാണി. എന്നാല്‍, ചെങ്ങന്നൂര്‍ ഫലം നേര്‍വിപരീതമായിരുന്നു. മാണി കൂടെ നിന്നിട്ടും ചെങ്ങന്നൂരില്‍ യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here