ഭാര്യ ബിസിനസ്സില്‍ പങ്കാളിയായിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ വിഷമതകളൊന്നും ഉണ്ടാവുമായിരുന്നില്ല: അറ്റ്ലസ് രാമചന്ദ്രന്
കടലിൽനിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടഞ്ഞ നാളുകളായിരുന്നു ജയിലില്‍ കഴിഞ്ഞ് നാളുകളെന്ന് അറ്റ്ലസ് രാമചന്ദ്രന്. ജയില്‍ മോചിതനായ ശേഷം ഒരു ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അറ്റ്ലസ് രാമചന്ദ്രന് തന്റെ ജയില്‍ ജീവിതത്തേയും ഇനിയുള്ള നീക്കങ്ങളേയും കുറിച്ച് വ്യക്തമാക്കിയത്. ഇങ്ങനെ ഒരു തളർച്ചവരുമെന്ന് കരുതിയിരുന്നില്ല, പലദിവസങ്ങളിലും ഒറ്റയ്ക്കിരുന്നു കരഞ്ഞു. ഏകാന്തത വല്ലാതെ തളർത്തിയെന്നും രാമചന്ദ്രൻ പറഞ്ഞു. തനിക്ക് ദോഷം ചെയ്ത ആരോടും പരാതിയോ പരിഭവമോ ഇല്ല, അവരോട് ദേഷ്യവും ഇല്ല. അവര്‍ക്കുള്ള കൂലി ദൈവം കൊടുക്കും. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇനിയുള്ള നീക്കങ്ങള്‍ ഈ പാഠങ്ങള്‍ മുന്നില്‍ കണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി ആരെയും അമിതമായി വിശ്വസിക്കില്ല. വിഷമതകളുടെ കാലത്ത് സ്നേഹിക്കാൻ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പരിപൂർണ സ്നേഹം എന്ന് ഭാര്യ ഇന്ദു മാത്രമാണ്. അവൾ ബിസിനസിൽ പങ്കാളിയായിരുന്നെങ്കിൽ ഇപ്പോഴുണ്ടായ വിഷമതകളൊന്നും ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍വ്യൂവിന്റെ പൂര്‍ണ്ണ രൂപം
‘ഞാൻ പൊതുജനങ്ങൾക്ക് ഒപ്പമാണ് ജീവിച്ചത്. ദിവസവും നൂറുകണക്കിന് ആളുകളെ കാണുമായിരുന്നു. അതെല്ലാം വിട്ട് ഒറ്റയ്ക്കായപ്പോൾ കടലിൽനിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞു. അത് സഹിക്കാവുന്നതായിരുന്നില്ല. ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാവും. എന്നാൽ ഇത്തവണത്തെ പ്രയാസം അൽപം ദൈർഘ്യം ഏറിയാതായിപ്പോയി. ഇങ്ങനെ ഒരു തളർച്ചവരുമെന്ന് കരുതിയിരുന്നില്ല’.
ബർദുബായി പോലീസ് സ്റ്റേഷനിൽനിന്ന് ഒരു വിളിവന്നു. കാണാൻ സാധിക്കുമോ എന്നറിയാനായിരുന്നു. ഭാര്യയെയും കൂട്ടി പൊലീസിനെ കാണാനായി ചെന്നു. ബോസ് എത്തിയിട്ടില്ല, അല്‍പ്പം സമയം കാത്തിരിക്കണം എന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. വളരെയധികം സമയം കാത്തിരുന്നു.സമയം കൂടുതല്‍ വൈകിയപ്പോള്‍ ഭാര്യയെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീണ്ടും കാത്തിരുപ്പ്. ഭയമുണ്ടായിരുന്നില്ല. സമയം കഴിയും തോറും മനസു പറഞ്ഞു. എന്തോ ദുരന്തം വരാന്‍ പോകുന്നുവെന്ന്.സമയം കൂടുതല്‍ വൈകിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന് ഒരു മുറി കാണിച്ച് കിടക്കാനുള്ള സൗകര്യമുണ്ടെന്ന് പറഞ്ഞു. അതായിരുന്നു എന്റെ ജീവിതത്തെ മാറ്റി മറിച്ച വനവാസത്തിന്റെ തുടക്കം.പിന്നീടാണ് മനസിലായത് തടവിലാക്കിയതാണ് എന്ന്. പിറ്റേന്നാണ് കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. ജയിലിൽ ആയിരുന്നപ്പോൾ പത്രങ്ങളിൽവന്ന അവാസ്തവമായ വാർത്തകൾ ഏറെവേദനിപ്പിച്ചു. വലിയൊരു ഭീകരനായി അവതരിപ്പിച്ചതിൽ വിഷമം ഉണ്ടായി. ഭാര്യ ഇന്ദുവാണ് ഇതിൽനിന്നെല്ലാം മോചനം നേടാൻ സഹായിച്ചത്.
ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായ ഒരു വനവാസം. ആദ്യ ദിനങ്ങളില്‍ ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്.എല്ലാം മരവിച്ചതു പോലെ. ചിറകുകള് അരിഞ്ഞു മാറ്റപ്പെട്ടതു പോലെ. പക്ഷേ മനസില്‍ ഒന്നുറപ്പിച്ചു. ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനിക്സ് പക്ഷിയേ തിരിച്ചു വരും.അവര്‍ക്ക് ശരീരത്തെ മാത്രമാണ് ജയിലിലടക്കാന്‍ കഴിഞ്ഞത്. എന്റെ പ്രതീക്ഷകളെ തളരാത്ത എന്റെ മനസിനെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.രാത്രിയുടെ യാമങ്ങളില്‍ അറിയാതെ മനസ് വിങ്ങുമ്പോള്‍ പോലും പ്രതീക്ഷ എന്നില്‍ നിലനിന്നു.
തുണയായി ജയിലിലെ മലയാളി സഹോദരന്മാര് ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ആശ്വാസമായത്, ഭാര്യ ഇന്ദു ആയിരുന്നു.ഒരു ദിവസം ഒരു പത്തു തവണയെങ്കിലും അവര്‍ വിളിച്ചു. എന്റെ ബലം എന്റെ ഭാര്യയായിരുന്നു. ജയിലില്‍ വെച്ച് ഏറെ വായിച്ചു.ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി സൂക്ഷിച്ചു. പഴയ അക്ഷരശ്ലോകങ്ങള്‍ ഓര്‍ത്തെടുത്തു. സഹ തടവുകാര്‍ക്ക് ചൊല്ലിക്കൊടുത്തു. ജയിലിലെ സഹ തടവുകാരെ പോലെ ജയില്‍ വസ്ത്രം ധരിച്ച് ജിവിച്ചു.ഏതു കാലാവസ്ഥയിലും ആ വസ്ത്രം മാത്രം. അതി കഠിനമായ തണുപ്പിലും മറ്റു വസ്ത്രങ്ങളൊന്നുമില്ല. എല്ലാത്തിനെയും അതിജിവിച്ചു. ഒടുവില്‍ ഫീനിക്സ് പക്ഷിയേ പോലെ തിരിച്ചു വന്നു.
സമയം കിട്ടിയിരുന്നെങ്കിൽ എല്ലാ കടങ്ങളും തിരിച്ചുകൊടുക്കാൻ കഴിയുമായിരുന്നു. ജയിലിൽ ആയിരുന്നതുകൊണ്ട് ന്യായമായ വിലപോലും ലഭിക്കാതെ കിട്ടിയ വിലയ്ക്കാണ് ആശുപത്രി വിൽക്കേണ്ടിവന്നത്. അതിൽ വളരെ വിഷമം ഉണ്ടായി. ജയലിനു പുറത്തായിരുന്നെങ്കിൽ കിട്ടിയതിനേക്കാൾ കൂടുതൽ ലഭിക്കുമായിരുന്നു. കടം ഉണ്ടായിരുന്നതിൽ കൂടുതൽ ആസ്തി അപ്പോൾ ഉണ്ടായിരുന്നു. അൽപം കൂടി സമയം ലഭിച്ചിരുന്നെങ്കിൽ കടമെല്ലാം കൊടുത്തു തീർക്കാൻ കഴിയുമായിരുന്നു. ഒന്നിൽനിന്നും ഒളിച്ചോടാൻ താൻ ആഗ്രഹിച്ചില്ല- അദ്ദേഹം പറഞ്ഞു.
ജയിലിൽ ഓർമക്കുറിപ്പുകൾ എഴുതുന്നതായിരുന്നു സമയം കളയാൻ കണ്ടെത്തിയ മാർഗം. മനസിൽ തിരയടിച്ച ഓർമകളെല്ലാം കടലാസിൽ കുറിച്ചുവച്ചു. കുട്ടിക്കാലത്തെ ഓർമകളാണ് ആദ്യം എത്തിയത്. ജനിച്ചസമയത്തെ കാര്യങ്ങൾ അച്ഛൻ പറഞ്ഞുതന്നതുമുതൽ, അമ്മയും അച്ഛനും പറഞ്ഞ കഥകൾ വരെ കുറിപ്പുകളായി പുനർജനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here