നീറ്റ് പരീക്ഷ തമിഴില്‍ എഴുതിയവര്‍ക്ക് അധിക മാര്‍ക്ക്: മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
ചോദ്യ പേപ്പറിലെ പരിഭാഷ പിശകിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ തമിഴില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് 196 മാര്‍ക്ക് ഗ്രോസ് മാര്‍ക്കായി നല്‍കണമെന്നുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ് ചോദ്യപേപ്പറില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇംഗ്ലീഷുമായി ഒത്തുനോക്കിയിട്ട് കുട്ടികള്‍ പരീക്ഷ എഴുതുകയായിരുന്നു വേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രണ്ടാം ഘട്ട കൗണ്‍സിലിംഗ് നടപടികളുമായി മുന്നോട്ട് പോകാന്‍ ഡിജിഎച്ച്എസിന് അനുമതിയും നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ട കൗണ്‍സിലിംഗ് നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.
നീറ്റ് പരീക്ഷയ്ക്കായി തമിഴ്‌നാട്ടില്‍ എത്തിച്ച ചോദ്യപേപ്പറില്‍ 49 ചോദ്യങ്ങള്‍ തെറ്റായാണ് പരിഭാഷപ്പെടുത്തിയിരുന്നത്. ഇതേതുടര്‍ന്ന് 196 മാര്‍ക്ക് ഗ്രോസ്മാര്‍ക്കായി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി സിബിഎസ്ഇയോട് ഉത്തരവിട്ടു. രാജ്യസഭാ എംപിയായ ടി.കെ. രംഗരാജന്റെ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. എന്നാല്‍, ഈ ഉത്തരവിനെതിരെ സിബിഎസ്ഇ സുപ്രീം കോടതിയില്‍ പോയി. തമിഴില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്കെല്ലാം 196 മാര്‍ക്ക് ഗ്രോസ് മാര്‍ക്കായി നല്‍കിയാല്‍ മൊത്തം മാര്‍ക്കിനെ മറികടക്കുമെന്നാണ് സിബിഎസ്ഇ വാദിച്ചത്. 720 മാര്‍ക്കില്‍ നടത്തിയ പരീക്ഷയ്ക്ക് അധിക മാര്‍ക്ക് നല്‍കിയാല്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് 750 മാര്‍ക്ക് ലഭിക്കുമെന്നായിരുന്നു സിബിഎസ്ഇ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here